Saturday, December 13, 2025

ശകട നിലയം [1993 ~ time EKM to TVM ]

 ശകട നിലയം [1993 ~ time EKM to TVM ]

[5 february 1994]

പപ്പനാവന്റെ നടയിൽ തൊഴുതു 

തിരിച്ചു വരുന്നതിനു മുന്നേ 

പഴവങ്ങാടി ഗണപതി കോവിലിൽ 

വിഘ്‌നങ്ങളെല്ലാം അകറ്റാനായി 

നാളികേരമോന്നെറിഞ്ഞുടച്ച് 

ശകട നിലയത്തിലേക്ക്. 


തലസ്ഥാന നാഗരിയിലേക്കുള്ള ഓരോ യാത്രയിലും ഇങ്ങനെയുള്ള നിമിഷങ്ങൾ സാധാരണയാണ്.

അന്നൊരു ദിവസ്സം തിരക്കുകൾ കൊണ്ട് കാര്യങ്ങൾ സമയ ക്ലിപ്തതയില്ലാതെയാണ് നീങ്ങിയത്.

തലസ്ഥാനത്തു പ്രവേശന പരീക്ഷ എഴുതാൻ ബന്ധുവിന്റെ മക്കളെ കൊണ്ട് പോകാമെന്നു അച്ഛൻ പറഞ്ഞപ്പോൾ അമ്മ ഇടപെട്ടു അതൊരു കുടുംബ യാത്ര ആക്കുകയായിരുന്നു.  ശനിയാഴ്ച ഉച്ചയോടെ പുറപ്പെട്ടു തിരുവനന്തപുരത്തുള്ള അച്ഛന്റെ സുഹൃത്തിന്റെ വീട്ടിൽ എത്താനാണ് പരിപാടി.  യാത്രയ്ക്കായി വാടക വണ്ടിയെല്ലാം ഏർപ്പാടാക്കി.  എന്നോട് ഉച്ചയാകുമ്പോഴേക്കും വീട്ടിലെത്തണമെന്നു നിഷ്കർഷിച്ചു.

തലസ്ഥാനത്തേക്ക് യാത്ര പോകുന്നു, പാതി ദിവസം അവധി തരണം എന്ന് ആവശ്യപ്പെട്ടപ്പോൾ തന്നെ സ്ഥാപന ഉടമ ഒരു കൂട്ടം അത്യാവശ്യ ജോലികൾ ഏല്പിച്ചിട്ടു "അവ തീർത്തിട്ട് നേരത്തെ പോയ്‌കൊള്ളൂ" എന്ന് പറഞ്ഞു.

ലീവ് തരില്ല എന്ന് നല്ല മുതലാളിമാർ പറയാറില്ലല്ലോ.

ഒരു മുൻകരുതലായി വീട്ടിലേക്കു ഫോൺ വിളിച്ചു പറഞ്ഞു.  അവർ നേരെ പൊയ്ക്കോ, ഞാൻ എറണാകുളത്തു നിന്നും തിരുവനന്തപുറത്തേക്കുള്ള വണ്ടിയിൽ വന്നോളാം എന്ന്.

ശനിയാഴ്ച ആയതു കൊണ്ട് ദൂര സ്ഥലങ്ങളിൽ നിന്നും എറണാകുളത്തു ലോഡ്ജിന്റെ മറ്റോ താമസിച്ചു ഓഫീസിൽ വന്നു ജോലി ചെയ്യുന്ന ഒന്ന് രണ്ടു സഹ പ്രവർത്തകരും നേരത്തെ പോകുന്നതിന്റെ കശപിശയും നടക്കുന്നുണ്ട്.  അവരുടെയൊക്കെ ആഴ്ച ചെലവുകൾ ഒത്തു നോക്കി കരാർ ജോലികളില് പുരോഗതിയൊക്കെ അതാത് രേഖകളിൽ ചേർത്ത് തൊഴിലാളികളുടെ കൂലി (ആഴ്ച കണക്കിൽ) കണക്കു കൂട്ടി ഓരോരുത്തർക്കും നൽകേണ്ട തുകകൾ ഒരു കടലാസിൽ എഴുതി വകുപ്പ് മേധാവിയെ ഏല്പിക്കുവാൻ പോകുമ്പോഴാണ് ആലപ്പുഴയ്ക്ക് പോകാനുള്ള ഒരു സഹപ്രവർത്തകൻ ആപ്പീസിൽ നിന്നും പുറത്തേക്കു വരുന്നത്  കണ്ടത്.

"എടോ, ഇന്ന് ഞാനും കൂടി വരാം തിരുവനന്തപുരത്തേക്കുള്ള വണ്ടിയിൽ നിങ്ങളോടൊപ്പം" എന്ന് പറഞ്ഞു.  ധൃതിയിൽ "ഓടി വന്നാൽ പതിനഞ്ച് മിനിറ്റിനുള്ളിൽ പുറപ്പെടുന്ന വണ്ടിയിൽ പോകാം" എന്ന് അയാൾ മറുപടിയും തന്നു.  "ഞാനിപ്പോൾ തന്നെ വൈകി.  നിൽക്കാൻ നേരമില്ല പെട്ടെന്ന് വന്നാൽ ഒന്നിച്ചു പോവാം" എന്ന് അയാൾ വീണ്ടും പറഞ്ഞു.

വകുപ്പ് മേധാവി എന്റെ കടലാസുകളെല്ലാം നോക്കി ഒപ്പു വായിച്ചപ്പോളേക്കും പത്തിരുപതു മിനിട്ടു കഴിഞ്ഞിരുന്നു.  ഉടനെ തന്നെ രാവിലെ കൊണ്ട് വന്നിരുന്ന തോൾ സഞ്ചിയുമെടുത്തു പുറത്തേക്കു ഇറങ്ങി.  സ്ഥാപന ഉടമയുടെ മുറിയിൽ വെളിച്ചം ഉണ്ടായിരുന്നു.  അതിന്റെ വാതിൽ പാതി അടഞ്ഞും കിടന്നിരുന്നു എങ്കിലും ആൾ അകത്തു തന്നെ ഉണ്ട് എന്ന് മനസിലായി.

കൂടുതൽ ഒച്ചയനക്കങ്ങളൊന്നുമില്ലാതെ ആപ്പീസ് കെട്ടിടത്തിന് പുറത്തെത്തി.  പ്രധാന വഴികളിലേക്ക് കടന്നു നേരെ നടന്നാൽ അഞ്ചു മിനിട്ടു കൊണ്ട് ശകടനിലയത്തിലെത്താം.  നടന്നും ഓടിയും അവിടെത്തിയപ്പോഴേക്കും LSFP (അതിവേഗ യാത്ര വാഹനം) യാത്രയായിരുന്നു.  നേരത്തെ ഇറങ്ങിയ സഹപ്രവർത്തകൻ അതിൽ കയറിയിരിക്കാം എന്ന് ചിന്തിച്ചു.

വാഹന ആപ്പീസിലെ സാറിനോട് ചോദിച്ചപ്പോൾ അടുത്ത മുപ്പതു മിനിറ്റിൽ വേറൊരു വണ്ടി വരുന്നുണ്ട് എന്ന് പറഞ്ഞു.  ജോലി സ്ഥലതു നിന്നും ഓടിച്ചാടി ഇറങ്ങുകയും വഴികൾ മുറിച്ചു കടക്കുന്നതിനിടയിലെ ഓട്ടവും എല്ലാം കൂടി ചെറുതായ ക്ഷീണം തോന്നിച്ചു.  അടുത്തു കണ്ട നാലുചക്ര വണ്ടി (ഉന്തു വണ്ടി) യിൽ നിന്ന് ഒരു ഉപ്പു നാരങ്ങ വെള്ളം വാങ്ങി കുടിച്ചു.

തിരിച്ചു വന്നപ്പോളേക്കും വേറൊരു വണ്ടിയിൽ പോകേണ്ട സ്ഥലത്തിന്റെ പേരെഴുതിയ പലക മരിച്ചു വയ്ക്കുന്നത് കണ്ടു. "തിരുവനന്തപുരം"!!!

വണ്ടിയോടിക്കുന്ന കാക്കിയിട്ട സാറിനോട് എപ്പോഴാണ് ആ വാഹനം പോകുന്നത് എന്ന് തിരക്കി.

15 മിനിറ്റു സമയം ഉണ്ട്.  ഒരു ചായ കുടിക്കാൻ ഇറങ്ങുന്നതാണ്, ഉടനെ വണ്ടി പോകും എന്ന് പറഞ്ഞു അദ്ദേഹം വണ്ടിയിൽ നിന്നും ഇറങ്ങി അവരുടെ ആപ്പീസിന്റെ ഭാഗത്തേക്ക് പോയി.  പെട്ടെന്ന് തന്നെ ഞാൻ ആ വണ്ടിയിലേക്ക് കയറി. ആദ്യം കയറിപ്പറ്റിയതു കൊണ്ട് ഏറ്റവും മുന്നിൽ തന്നെയുള്ള ഇരിപ്പിടം കിട്ടി.

ഇടതു വശത്തെ കാഴ്ചകളൊക്കെ ശരിക്കു കാണാവുന്ന ജനാലയ്ക്ക
രികിലെ തന്നെ ഇരിപ്പിടം.  ഒപ്പം വാഹനം ഓടിക്കുന്നതും ശരിക്കു കാണാം.  വണ്ടികൾ എന്നും കൗതുകമായിരുന്നു പോലെ തന്നെ വാഹനം ഓടിക്കുന്നതു കാണുന്നതും ഒരു സന്തോഷം ആയിരുന്നു.

എറണാകുളത്തു നിന്നും വാഹനം പതുക്കെ നീങ്ങി.  നഗര വീഥികൾ വഴി ചില പാലങ്ങൾ കുറുകെ കടന്നു ദേശീയ പാതയിലേക്ക് എത്തി.  ചില യാത്രക്കാർ ഉറക്കം തുടങ്ങി. മറ്റു ചിലർ വാരികകളോ മാസികകളോ ഒക്കെയായി വായന ശ്രമങ്ങളും.  ഇടയ്ക്കു ചില സ്ഥലങ്ങളിൽ നിർത്തുമ്പോൾ കുറച്ചു പേരിറങ്ങും, വേറെ കുറച്ചു പേര് വാഹനത്തിലേക്ക് കയറുകയോ ചെയ്തു.  കണ്ടക്ടർ ഓടി വന്നു പുതിയതായി കയറിയ യാത്രക്കാറോട് ചോദിച്ചു ടിക്കറ്റു വിതരണം ചെയ്തു.  ബാക്കി നൽകാനുള്ളവരോട് പിന്നീട് തരാം എന്ന് പറയുന്നതും കേട്ടു.
തീരദേശത്തിലൂടെയുള്ള യാത്രയിൽ സൂര്യാസ്തമയം കാണാമായിരുന്നു.  പതിയെ പാതയിൽ ഇരുട്ട് വീണു തുടങ്ങി.  വണ്ടിയിൽ അകത്തും പുറത്തുമുള്ള വിളക്കുകൾ തെളിയിച്ചു തുടങ്ങി.  ഇടയ്ക്കെപ്പോഴോ നോക്കിയപ്പോൾ ചേർത്തല എന്നെഴുതിയ ബോർഡ് വഴിയിൽ കണ്ടു.  ഇനിയും ഏതാണ്ട് രണ്ടര മണിക്കൂർ കൂടി യാത്ര ഉണ്ട്.  വണ്ടിയുടെ ഡ്രൈവർ പുറത്താരോടോ സംസാരിക്കുന്നതു കേട്ടപ്പോഴാണ് സമയം നോക്കിയത്.  വഴിവിളക്കുകൾ മിന്നിക്കൊണ്ടിരിക്കുന്ന പാതയിലൂടെ ശീഘ്രം നീങ്ങിക്കൊണ്ടിരുന്നു 
പെട്ടെന്ന് ഡ്രൈവറുടെ ശ്രദ്ധ കുറെ മുന്നിൽ കാണുന്ന തീവ്രതയാർന്ന വെളിച്ചത്തിലേയ്ക്കു നീണ്ടു.  വണ്ടിയുടെ ഏകദേശം അഞ്ഞൂറ് മീറ്റർ മുന്നിൽ അല്പം വാഹനത്തിരക്ക് കാണുന്നു,  പ്രധാന പാതയിൽ എന്തൊക്കെയോ ബഹളവും ആൾക്കൂട്ടവും. പോലീസ് വാഹനങ്ങളും സ്ഥലത്തുണ്ട്.  എല്ലാ വാഹനങ്ങളെയും വഴി തിരിച്ചു സർവീസ് റോഡുകളിലൂടെ വിട്ടു.  അൽപ ദൂരം സർവീസ് റോഡിലൂടെ പോയ ശേഷം പ്രധാന പാതയിലേക്ക് കയറി.
"ഏതോ വണ്ടി തട്ടിയതാണെന്നു തോന്നുന്നു." കണ്ടക്ടർ ഡ്രൈവറോട് പറയുന്നത് കേട്ടു.  
ഡ്രൈവറുടെ മറുപടി ഇത്തിരി ശങ്കയുളവാക്കി. "എന്നാലും അവിടെ കണ്ട തീയും വെളിച്ചവും എന്താണോ ആവോ?  വണ്ടിക്കു തീ പിടിച്ചതാണോ? അതോ വല്ല ബൈക്കും റോഡിലുരഞ്ഞു തീ കത്തിയോ ?"

പിന്നെയും പല വാഹനങ്ങളെയും മാറി കടന്നു ശകടം മുന്നോട്ടു പോയി .

തലസ്ഥാന നഗരിയിലേക്ക് ഇനി ഏതാനും കിലോമീറ്ററുകൾ മാത്രം.  സാധാരണ തിരുവനന്തപുരം യാത്രകളിൽ ആരെങ്കിലുമൊക്കെ കൂടെയുണ്ടാവുന്നതു പതിവാണ്.  ഈ യാത്രയാണ് ഒറ്റയ്ക്ക് വന്നത്.

തലസ്ഥാനത്തെ ശകടനിലയത്തിൽ നിന്നും മുച്ചക്ര വണ്ടിയിൽ ഇരുപതു മിനിട്ടു ദൂരത്തിലാണ് അച്ഛന്റെ സുഹൃത്തിന്റെ വീട്.  പല തവണയും തിരുവനന്തപുരത്തു വന്നാൽ അദ്ദേഹത്തിന്റെ വീട്ടിൽ പോകുക പതിവായിരുന്നു കൊണ്ട് നല്ല പരിചയം ആയി.  ചുമ്മാ പൈസ ചെലവാക്കണ്ട എന്ന് കരുതി നടന്നു പോകാൻ തീരുമാനിച്ചു.  അര മുക്കാൽ മണിക്കൂർ എടുത്തു അത്ര ദൂരം നടക്കാൻ.  രാത്രീയായിരുന്നത് കൊണ്ട് ചൂട് കുറവായിരുന്നു.
വീട്ടിലെത്താറായാപ്പോഴേക്കും അവിടെ ചെറിയൊരു ആൾക്കൂട്ടം.  ചെറിയൊരു പരിഭ്രമത്തോടെ ഒരാളോട് കാര്യം തിരക്കി.  "എറണാകുളത്തു നിന്നൊരു ബന്ധു ഇത് വരെ എത്തിയിട്ടില്ലാ, ഇതിനിടയ്ക്ക് എറണാകുളത്തു നിന്നും വന്ന ഒരു സർക്കാർ ബസിനു തീ പിടിച്ചു  കുറെ പേരുടെ ജീവൻ പോയി." എന്നൊക്കെ പലരായി മറുപടി പറഞ്ഞു.  
"ഞാനൊന്ന് അകത്തേയ്ക്കു പൊയ്ക്കോട്ടേ" എന്ന് ചോദിച്ചപ്പോൾ,  "ദേ  ചേട്ടായീ, മകനിങ്ങെത്തിയല്ലോ, ഹാവൂ  സമാധാനമായി " എന്ന് ഉച്ചത്തിൽ പറഞ്ഞു കൊണ്ട് വരുന്ന കുറുപ്പ് അങ്കിൾ [അച്ഛന്റെ സുഹൃത്ത്].
പിന്നെ ഒരു ഒന്നൊന്നര മണിക്കൂർ ചോദ്യം ചെയ്യൽ പോലെ ആയിരുന്നു.  എന്താണ് വൈകിയത്?   
എല്ലാ ചോദ്യങ്ങൾക്കും മറുപടികൾ കൊടുത്തു കഴിഞ്ഞപ്പോളേക്കും ഉറങ്ങാനുള്ള സമയം ആയിരുന്നു.

പിറ്റേ ദിവസം രാവിലത്തെ പത്രം കണ്ടപ്പോഴാണ് വീട്ടുകാരുടെ ഭീതിയുടെ ആഴം മനസിലായത്.  
മുപ്പത്തി ഏഴു പേരുടെ ജീവൻ നഷ്ടമായ ഒരു ദുരന്തം.  അതിൽ ഒരാൾ സഹപ്രവർത്തകനായിരുന്നു.  ഓഫിസിൽ നിൽക്കുവാൻ സമയമില്ലാതെ ധൃതിയിൽ പോയ അതെ സഹപ്രവർത്തകൻ.
അന്ന് ഞാൻ വയ്കുവാനും ആദ്യത്തെ വണ്ടിയിൽ കയറാൻ പറ്റാതെ വന്നതും ദൈവത്തിന്റെ ദീർഘ ദൃഷ്ടിയും അനുഗ്രഹവും എന്ന് വേണം കരുതാൻ.

Below link to that old news of more than 30 years!

https://newsable.asianetnews.com/kerala-news/30-years-on-revisiting-the-chammanad-bus-accident-that-claimed-37-lives-rkn-s8f4jd