Thursday, December 31, 2015

2015 പടിയിറങ്ങുമ്പോള്‍

2015 അടുത്ത വര്‍ഷത്തിനു വേണ്ടി വഴി മാറുന്നു.

കഴിഞ്ഞ വര്‍ഷത്തില്‍ തീരുമാനങ്ങള്‍ എടുത്തതും,
അവയില്‍ അബദ്ധമായവയും,
തിരിച്ചു പണി കിട്ടിയവയും ആയി ഏറെ!

കഴിഞ്ഞ വര്‍ഷത്തില്‍ ബിസിനസ്  അത്ര നല്ലതല്ല എന്ന കാരണം പറഞ്ഞു
കമ്പനി വക ചെലവു ചുരുക്കല്‍ സൂത്രവാക്യങ്ങള്‍.

കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ അവധി ദിനങ്ങള്‍ അറിയിച്ചപ്പോ തന്നെ
ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ ആക്രാന്തം കാണിച്ചു.
പിന്നെ നോക്കിയപ്പോ അവധി കഴിഞ്ഞു വരവ് ഓണ സമയം തന്നെ.
ഒന്നാലോചിച്ചാല്‍ ഗള്‍ഫില്‍ തെണ്ടാന്‍ തുടങ്ങിയതിനു ശേഷം
നാട്ടിലെ ഓണം ടീ വീ യില്‍ മാത്രം കണ്ടു ശീലിച്ചു.
എണ്ണി നോക്കിയപ്പോ ഇരുപതു കൊല്ലം ഓണം പ്രവാസത്തില്‍!
അങ്ങനെ ടിക്കറ്റ്‌ ഒന്ന് കൂടി മാറ്റി, കമ്പനിയിലെ സെക്രടറിക്ക് നന്ദി.
പക്ഷെ അത് പീ ആര്‍ ഓ അറിഞ്ഞതോടെ കോലാഹലം.  

ജോലി ചെയ്യുന്ന കമ്പനിയില്‍ ഒരു ബന്ധുവിനെ കയറ്റിയതിനു മുതലാളിയുടെ വക സാരോപദേശം.
ആ ബന്ധുവിന്റെ വിക്രിയകള്‍ കൊണ്ടു വയ്യാവേലി പോലെ വന്നപ്പോ
പീ ആര്‍ ഓ ഇടപെട്ടു അവനെ നാട് കടത്തിയത് കഴിഞ്ഞ വര്‍ഷം.
ഈ വര്‍ഷാദ്യം കേട്ട വിവരം ടി ബന്ധുവിന്റെ അപകടവും
അതിനെ തുടര്‍ന്നു ദയനീയമായ മരണവും.  
- പരേതന്റെ ആത്മ ശാന്തിക്ക്  പ്രാര്‍ത്ഥന ഒപ്പം രണ്ടു  തുള്ളി കണ്ണുനീര്‍.

ഈ വര്‍ഷത്തിലെ അവധി മുപ്പത്തഞ്ചു ദിവസം.
പീ ആര്‍ ഓ യുടെ ചീത്ത കേട്ടാലും സാരമില്ല.

പഠിച്ചിരുന്ന സ്കൂളില്‍ പോകാന്‍ സാധിച്ചു (നോസ്ടാല്‍ജിയ).
അവധിക്കു വരുന്ന കാര്യം സംസാരിക്കുമ്പോള്‍ തന്നെ
ഇത് അച്ഛനോട്  സൂചിപ്പിച്ചിരുന്നു.
സ്കൂളിന്റെ ഹെഡ് മിസ്ട്രസിന്  സന്തോഷം ആയിരുന്നു.
പൂര്‍വ കാല വിദ്യാര്‍ഥികളെ സ്കൂളിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍
പ്രേരിപ്പിക്കുകയും ചെയ്തു.
അങ്ങനെ ചെറിയ രീതിയില്‍ ഒരു തിരച്ചില്‍ നടത്തി.
സഹപാഠികള്‍ ചിലര്‍ ഉദാരമായി സംഭാവനകള്‍ നല്‍കി.
രണ്ടു കമ്പ്യൂട്ടര്‍ സെറ്റ് സ്കൂളിലേക്ക് നല്‍കാന്‍ സാധിച്ചു.

അത് പോലെ തന്നെ മറ്റൊരു സംഭവം,
മാതാ പിതാക്കളുടെ തറവാട്ട് സ്ഥലത്തിനടുത്ത്
ഒരു  അനാഥ മന്ദിരം സന്ദര്‍ശിക്കാനും കഴിഞ്ഞു.
ഞങ്ങളുടെ കുട്ടികളെ കൂടെ കൂട്ടിയിരുന്നു.
സ്വാതന്ത്ര്യ ദിനം ആയിരുന്നു അന്ന്.
കുറെ മിട്ടായി വാങ്ങിയിരുന്നത്
അവിടത്തെ അന്തെവാസ്സികള്‍ക്കായി നല്‍കി.
ചെന്നത് ഉച്ച സമയത്തായിരുന്നത് കൊണ്ടു
അവിടത്തെ ആളുകള്‍ക്ക്  ഭക്ഷണം നല്‍കുന്നതിലും പങ്കു ചേര്‍ന്നു.
അന്ന ദാന ത്തിനു ഒരു ചെറിയ തുക ഏര്‍പ്പെടുത്തുകയും ചെയ്തു.

ഇതിനു ശേഷം ആയിരുന്നു അത്തം.
പൂക്കളം ഉണ്ടാക്കിയില്ലെങ്കിലും
ഓണ ത്തപ്പനെയും ത്രിക്കാക്കരയപ്പനെയും
കളിമണ്ണില്‍ ഉണ്ടാക്കി.
കാലങ്ങള്‍ മുന്‍പ് ചെയ്തിരുന്ന ഓര്‍മ പുതുക്കി.
ഉത്രാടം വാമഭാഗത്തിന്റെ വീട്ടിലും,
ഓണം തറവാട്ടിലും ആയി ആഘോഷം.
അടുത്ത ദിവസം തരിച്ചു പ്രവാസത്തില്‍ ഭൂമിയിലേക്കും.
 
ചെലവു ചുരുക്കലിന്റെ ഭാഗമായി
പെട്രോള്‍ ഉപഭോഗം കുറച്ചു  ആവാം എന്ന് ഒരു ആലോചന.
കൂടുതല്‍ ചര്‍ച്ചകള്‍ ഒന്നും ഉണ്ടായില്ല.
മൂന്നര ലിറ്റര്‍ എസ്‌ യൂ വി - സോള്‍ഡ് !!!!
മാറ്റം ചെറിയ ഒരു മാതിരി വണ്ടിയിലേക്ക്.
പക്ഷെ പേര്  (ഏക്കോ സ്പോര്‍ട്ട് ) അടി പൊളി !

വരകളുടെ ലോകം ഡിജിറ്റല്‍ ആയതു
സംസംഗ് നോട്ട് - ത്രീ  വന്നപ്പോള്‍.
വരഞ്ഞു വരഞ്ഞു അതിനു പ്രാന്തായി.
ടച് സ്ക്രീന്‍ മൊത്തം ബ്ലാങ്ക് !
റിപ്പയര്‍ ചെയാന്‍ നോക്കിയപ്പോ
വാറണ്ടി തീര്‍ന്നിരിക്കുന്നു.
എന്നാലും ഒന്നന്വേഷിക്കൂ എന്ന് മൊബൈല്‍ കടയിലെ  ബങ്കാളി യോട്.  
 അവന്‍ അന്വേഷിച്ചു പിടിച്ചു അഞ്ഞൂറ് ദിര്‍ഹം ആവും എന്ന് ,
എന്നാല്‍ അത്  റിപയര്‍ ചെയ്തിട്ട് ആര്‍ക്കേലും കൊടുക്കാം എന്നൊരു സഹായം കൂടി.
അങ്ങനെ മൊബൈല്‍ മേടിക്കാന്‍ ചെലവായതും "ഗോവിന്ദാ"
റിപ്പയറും വില്പനയും എല്ലാം കൂടി നീ എടുത്തോ എന്ന് കേട്ടപ്പോ
ബങ്കാളിക്ക് തന്തോയം !

അങ്ങനെ വര വീണ്ടും പെന്‍സില്‍ കൊണ്ടു തുടര്‍ന്നു.
ഫേസ് ബുക്കിലെ ആല്‍ബം (വരകള്‍ മാത്രം) രണ്ടാമതും  ആയിരം  കടന്നു!.
സന്തോഷം!

കിട്ടിയതിനെല്ലാം നന്ദിയോടെ,
ഇനി പുതിയ വര്‍ഷത്തിലെ
അത്ഭുതങ്ങള്‍ കാത്ത്,
എല്ലാ സുഹൃത്തുക്കള്‍ക്കും
2016 നവ വത്സര ആശംസകളോടെ!
--- :: പ്രതി :: ---