Monday, December 25, 2017

ഓര്‍മ്മയിലെ ക്രിസ്മസ് നക്ഷത്രം [a Christmas star in memory]

ഓര്‍മ്മയിലെ ക്രിസ്മസ് നക്ഷത്രം [a Christmas star in memory]

ക്രിസ്മസ് നക്ഷത്രത്തിന്റെ ഓര്‍മ്മകളില്‍  ആദ്യം എത്തുന്നത്
സ്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്തു നിന്നുമാണ്. 
അത് ഉണ്ടാക്കുവാന്‍ എടുത്ത പ്രയത്നവും ഉപദേശങ്ങളും ഒക്കെ ഒരുപാടുണ്ടായിരുന്നു.  കടയില്‍ നിന്നും മേടിക്കുന്ന നക്ഷത്രം
വൈദ്യുതി വിളക്ക് കൊണ്ടു വെളിച്ചം നല്‍കുന്നവയായിരുന്നു.
എന്നാല്‍ ഇതേ പോലെ തന്നെയുള്ള ഒരു നക്ഷത്രം വൈദ്യുതി ഇല്ലാതെ വെളിച്ചം നല്‍കുന്ന കാര്യം പറഞ്ഞത് ഉയര്‍ന്ന ക്ലാസ്സില്‍ പഠിച്ചിരുന്ന അയാള്‍ വീട്ടിലെ ചേട്ടനായിരുന്നു.
വൈദ്യുതി വിലക്കിന് പകരം മെഴുകു തിരി കത്തിച്ചു വയ്ക്കാന്‍ ആയിരുന്നു പ്ലാന്‍.  പക്ഷെ കടലാസ് കൊണ്ടു മാത്രം ഉള്ള നക്ഷത്ര നിര്‍മ്മാണം ഇങ്ങനെ മെഴുകു തിരി കത്തിച്ചു വയ്കാന്‍ പകമല്ലായിരുന്നു.  അത് കൊണ്ടു മുളങ്കമ്പുകള്‍ കൊണ്ടു നക്ഷത്രത്തിന്റെ ചട്ടം ഉണ്ടാക്കുവാന്‍ ആലോചിച്ചു.
ഒരേ കനത്തില്‍ മുളങ്കമ്പുകള്‍ ചീകി തയ്യാറാക്കി.  അവയെല്ലാം ചേര്‍ത്ത് രണ്ടു ത്രികോണങ്ങള്‍ ആക്കി.  അവയെ അല്പം ക്രമീകരിച്ചപ്പോള്‍ ആറു കോണുകള്‍ ഉള്ള നക്ഷത്രം ആയി.  അങ്ങനത്തെ രണ്ടു ചട്ടങ്ങള്‍ ഉണ്ടാക്കി.  അവയുടെ കോണുകള്‍ തമ്മില്‍ ചേര്‍ത്ത് കെട്ടി.  എല്ലാ കെട്ടുകളും നൂല്‍ കമ്പികള്‍ കൊണ്ടും.  ചട്ടങ്ങളുടെ ഇടയില്‍ അകലം ഉണ്ടാക്കുവാന്‍ രണ്ട് ഇഞ്ച് നീളത്തില്‍ ചെറിയ കമ്പുകള്‍ പിടിപ്പിച്ചു.
ഇപ്പോള്‍ ഒരു നക്ഷത്രത്തിന്റെ അസ്ഥികൂടം തയ്യാറായി.
ചൈനാ പേപ്പര്‍ പല നിറങ്ങളില്‍ ഉള്ളവ എടുത്തു
ഓരോ ചട്ടത്തിന്റെയും ഇടയിലെ  ഭാഗങ്ങളില്‍ പശ തേച്ചു ഒട്ടിച്ചു.
ചട്ടങ്ങളുടെ രണ്ടു വശങ്ങളിലും ചൈനാ പേപ്പര്‍ ഒട്ടിച്ചു കഴിഞ്ഞപ്പോള്‍ സാമാന്യം ഭംഗിയുള്ള ഒരു നക്ഷത്രം!
നക്ഷത്രത്തിന്റെ ഒരു കോണില്‍ നൂല്‍ കമ്പി കെട്ടി.
ചട്ടങ്ങളുടെ ഉള്ളില്‍ ഒരു ഓടിന്റെ കഷണം ഉറപ്പിച്ചു.
ഇത് മെഴുകു തിരി വയ്കാന്‍ വേണ്ടി ആണ്.
ഇനി നക്ഷത്രം തൂക്കണം.  
വീടിന്റെ ഗേറ്റിനടുത്ത മരത്തിന്റെ കൊമ്പില്‍ തന്നെ  ആവാം എന്ന് കരുതി.
മെഴുകു തിരി കത്തിച്ചു വയ്കാന്‍ സൗകര്യം ഉണ്ടാവുമല്ലോ എന്നതാണ് പ്രധാനം.
അങ്ങനെ നക്ഷത്രം തൂക്കിയത്തിനു ശേഷം ആദ്യത്തെ ദിവസം രാത്രിയായപ്പോ തന്നെ മെഴുകുതിരി കത്തിച്ചു നക്ഷത്രത്തിനകത്തു വയ്ച്ചു.  വൈദ്യുത വിളക്കുകള്‍ കെടുത്തി കഴിഞ്ഞിട്ടും ഞങ്ങളുടെ നക്ഷത്രം തെളിഞ്ഞു തന്നെ നിന്നു.
ആ നക്ഷത്രത്തിന്റെ വെളിച്ചം രാത്രി മുഴുവനും നിന്നിരുന്നോ എന്ന് ഇപ്പോഴും അറിയില്ല.  എന്നാലും ആ നക്ഷത്രത്തിന്റെ വെളിച്ചം ഇന്ന് കാണുന്ന 
"എല്‍. ഇ. ഡി." നക്ഷത്രങ്ങള്‍ക്കൊന്നും  ഉണ്ടെന്നു തോന്നുന്നില്ല.
ഓര്‍മ്മകള്‍ എന്നും മധുരം.

എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ !


Tuesday, December 5, 2017

കപീഷ് ചിത്രകഥ

ചിത്രകഥകൾ സുന്ദരമാക്കിയ ബാല്യം,👌 
മറക്കാനാവാത്ത വിധം 
വ്യത്യസ്തമായ ഓർമ്മകൾ. 

ദൊപ്പയ്യ
 - തോളിൽ തൂക്കിയ 
കാലൻ കുട 
എനിക്ക്  സമ്മാനിച്ച 
ഇരട്ട പേര്. 😆😁🤣

കടപ്പാട്: കാര്‍ട്ടൂണിസ്റ്റ് ശ്രീ. ഉണ്ണികൃഷ്ണന്‍ 

Sunday, September 10, 2017

16th Anniversary - Ambily & Pradeep

16 years before, 
we joined together and started our journey 
on 10th September 2001;
blessed with two kids and 
enjoying the togetherness!

check the link
http://ambipradeep.tripod.com 
to see a glimpse of the function for those who could not attend our wedding.

Friday, September 1, 2017

ബാര്‍ പരിധി അമ്പത് മീറ്റര്‍ !

സൂപ്പർ മാർക്കറ്റുകൾ വഴിയും സുലഭമായി മദ്യം ലഭ്യമാകുന്ന കിനാശ്ശേരിയാവട്ടെ നമ്മുടെ നാട്.
മദ്യം ഉപയോഗിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള വിവേചനാഅവകാശം (അധികാരം) സ്വയം അല്ലേ?
അത് ആരംഭിക്കുന്നത് സ്വന്തം വീട്ടിൽ നിന്നും സ്വന്തം വിദ്യാലയത്തിൽ നിന്നും തന്നെയായിരിക്കും.

Monday, May 29, 2017

നീയാരാണ്? ഞാനാരാണ്?

നീയാരാണ്?  ഞാനാരാണ്?

ചോദ്യവും ഉത്തരവും 
പരിചയപ്പെടുത്തലിന് 
ഔപചാരികമായ ഭാഷ്യം നൽകുമ്പോൾ,
ചോദ്യകർത്താവിൻറെ ധാർഷ്ട്യം 
അവിചാരിതമായ പ്രതികരണത്തിന് 
കാരണമായി ഭവിക്കുന്നു.

എന്നെക്കുറിച്ച്,
യാതൊരു അമാനുഷിക ശക്തികളും
ഇല്ലാത്ത, സാമൂഹ്യ പ്രതിബദ്ധത
അടിച്ചേൽപ്പിക്കപ്പെട്ട പൗരൻ.

എല്ലാ വിധ ദുര്‍ബലതകളും
അലങ്കാരമാക്കാന്‍ ശ്രമിക്കുന്ന
ഏതെങ്കിലും സാഹചര്യത്തിൽ
നിങ്ങൾ കണ്ടിരിക്കാനിടയുള്ള
സാധാരണക്കാരിൽ ഒരാൾ.

 ഇനി ഒരു പക്ഷെ കണ്ണാടിയില്‍
നിങ്ങള്‍ കാണുന്ന  പ്രതിഫലനത്തിന്
സാമ്യം കണ്ടെക്കാവുന്ന മറ്റൊരു രൂപം,
ചെലപ്പോള്‍ ഇത് നിങ്ങള്‍ തന്നെയോ ?

  

Sunday, May 21, 2017

Slaves - the newgen

Growth always came from exports.
Began from exporting comodities,
but those giants had realized
the biggest comodity is
our valuable resource - "young talents".
Loss is always for family
(so is to home country)
as those skilled IT talents
becoming "slaves" of
diverse / conglomarates.
😔

Sunday, April 16, 2017

Have A Very Blessed Easter!...

Sacrifice, 
attitude of giving 
always leads to 
resurrection, 
the HOPE....
Have A Very Blessed Easter!...

Thursday, April 13, 2017

ഏട്ടണയും യീറാ ഗ്ലാസും - ഓര്‍മ്മയിലെ ഒരു വിഷു.

ഓര്‍മ്മയിലെ ഒരു വിഷു.

ആശാന്‍ കളരിയിലെ അഭ്യാസം കഴിഞ്ഞു സ്കൂളില്‍ ചേര്‍ക്കുന്ന കാര്യങ്ങളൊക്കെ നടന്നു കൊണ്ടിരിക്കുന്ന സമയം.

വിഷു കഴിഞ്ഞു സ്കൂളുകള്‍ തുറക്കുമ്പോള്‍ പുത്തന്‍ ഉടുപ്പുമിട്ട്‌ ആദ്യമായിട്ട് സ്കൂളിലേക്ക് പോകുവാന്‍ തയാറായി ഇരിക്കുന്ന ഞാന്‍. വിഷുക്കാലം കഴിയട്ടെ, ഇപ്പഴേ തിരക്ക് കൂട്ടണോ എന്ന് അമ്മ.

വിഷുവിനു സന്തോഷം പടക്കം പൊട്ടിക്കുന്നത് (കാണുക  മാത്രം!),
വിഷുക്കണി കാണുക, വിഷു ദിവസം ഉച്ചയ്ക്ക് മൃഷ്ടാന്ന ഭോജനം എന്നിങ്ങനെ ആണെങ്കിലും "വിഷു കൈനീട്ടം" ആണ് ഏറ്റവും പ്രിയം. 

പിള്ളേര്‍ക്ക് കിട്ടുന്ന വലിയ കൈനീട്ടം ആണ് ഒരു "എട്ടണ"  തുട്ട് *
ഓരോ വിഷുവിനും കൈനീട്ടം കിട്ടുന്ന പൈസ കൂട്ടി വച്ച് ചെയ്യാനുള്ള വിക്രിയകളുടെ എണ്ണം ഒരുപാടുണ്ടായിരുന്നു.  അമ്മാവന്മാരും വലിയച്ചന്മാരും കൊച്ചച്ചന്മാരും ആളാം വീതം കൈനീട്ടം തരുന്ന കാര്യങ്ങളൊക്കെ ചേട്ടന്മാര്‍ [അമ്മാവന്മാരുടെ മക്കള്‍]  പറഞ്ഞു കേട്ടിരുന്നു.

കഴിഞ്ഞ വിഷുവിനു ആശാന്‍ കളരിയില്‍ വിഷുക്കണി തയാറാക്കിയിരുന്നു.
അന്നാണ് ആദ്യമായിട്ട് കണി തയ്യാറാക്കുന്നത് നേരില്‍ കാണുന്നത്.
വീട്ടില്‍ വിഷുക്കണി ഒരുക്കുന്നത് അമ്മയുടെ "മാജിക്" ആയിരുന്നു.  ഉറക്കമിളച്ച് അമ്മയെ ചുറ്റിപ്പറ്റി നടന്നാല്‍ പോലും സൂത്രത്തില്‍ ഞങ്ങളെ ഉറക്കാന്‍ കിടത്തി, ഞങ്ങള്‍ എല്ലാവരും ഉറങ്ങി എന്ന്  ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ അമ്മ വിഷുക്കണി വയ്ക്കാനുള്ള ഉരുളി അന്വേഷിക്കുക.

ഏതായാലും ഇത്തവണ വിഷുക്കണി ഒരുക്കുന്നത് കാണാന്‍ തന്നെ  ഉറപ്പിച്ചു ഞാന്‍ ഇരുന്നു.  അമ്മയോട് പറയുകയും ചെയ്തു.  പതിവിനു വിപരീതമായി അമ്മ അത് സമ്മതിച്ചു.  പക്ഷേ അനിയത്തി ഉറങ്ങിയതിനു ശേഷം ആവണം എന്നൊരു ഉപദേശം.

അത്താഴം കഴിഞ്ഞു ഞങ്ങൾക്ക് കിടക്കാൻ സമയമായി.  എന്നത്തേയും പോലെ അനിയത്തിയും  ഞാനും ഉറങ്ങാനുള്ള പുറപ്പാട്.  പുതപ്പു കൊണ്ട് തല വഴി മൂടിയാണ് ഞാൻ കിടന്നത്.  കുറച്ചു നേരം കഴിഞ്ഞു ഇറയത്തെ വെളിച്ചം അണഞ്ഞപ്പോ തന്നെ എനിക്ക് സംശയം തോന്നി, ഇനി ചിലപ്പോ അമ്മ കണി ഒരുക്കാൻ തുടങ്ങിയോ ?  ശബ്ദമുണ്ടാക്കാതെ  പുതപ്പിനിള്ളിൽ നിന്നും പുറത്തോട്ടിറങ്ങി.  പൂച്ച നടക്കുന്ന പോലെ പതുക്കെ പൂജാ മുറിയുടെ മുന്നിൽ എത്തി.  'അമ്മയുടെ "മാജിക്" തുടങ്ങാൻ  പോകുന്നതേയുള്ളു !

ഓരോ സാധനങ്ങൾ നിരത്തി വച്ചിട്ടുണ്ടായിരുന്നു.
  • ഓട്ടുരുളി 
  • നിലവിളക്ക് 
  • കൃഷ്ണന്റെ പ്രതിമ (പൂജ മുറിയിൽ നിന്നും എടുത്ത് വച്ചത് )
  • ഒരു നാഴിയിൽ അരി 
  • കണി വെള്ളരിക്ക 
  • കൊന്നപ്പൂവ് 
  • ഒരു മുക്കണ്ണന്‍ തേങ്ങയും തേങ്ങാ ഉടച്ചതിന്റെ രണ്ടു മുറിയും  
  • വെള്ള മുണ്ട്, നേര്യത് [കസവുള്ളത് ],  
  • വെള്ളി നാണയങ്ങൾ [അച്ഛനും അമ്മയും കൈനീട്ടം തരുന്നത്] 
  • അമ്മയുടെ ഒരു സ്വർണ്ണ മാലയും സ്വർണ മോതിരവും.
  • ഒരു കുട്ടയിൽ കുറച്ചു പഴങ്ങളും അവിൽ, മലർ ഒക്കെ.
  • നന്നായി തുടച്ചു മിനുക്കിയ കണ്ണാടി 
  • ഒട്ടു കിണ്ടിയിൽ വെള്ളം നിറച്ചു വച്ചിരുന്നു.  
പൂജാ മുറി അടിച്ചു തൂത്ത് വാരിയ ശേഷം ഒരു സ്റ്റൂളിൽ വെള്ള മുണ്ടു വിരിച്ചു.
ഓട്ടുരുളി സ്റ്റൂളിൽ വച്ച് അതിൽ ഒരു ചെറിയ മുണ്ട് കൂടി വിരിച്ചു.
നാഴിയിൽ നിന്ന് അരി ഉരുളിയിലേക്കു നിറച്ചു.
സ്വർണ നിറമുള്ള വെള്ളരി വച്ചു.  
കണ്ണാടി ഉരുളിയുടെ ഉള്ളിൽ കുത്തനെ നിർത്തി.  
മുക്കണ്ണൻ നാളികേരം (ഉടക്കാത്ത തേങ്ങ ) ഉരുളിയിൽ വച്ചു  
മടക്കിയ വെള്ള മുണ്ട് ചരിച്ചു അതിന്റെ കസവു കര കാണുന്ന വിധം  വച്ചു.
ഒരു ലോട്ടയിൽ (അതും ഓടിൽ നിർമ്മിച്ചതായിരുന്നു) അവിൽ,
മറ്റൊരു ചെറിയ പാത്രത്തിൽ മലർ, 
വെള്ളരിക്കയുടെയും കണ്ണാടിയുടെയും ഇടയിലൂടെ കൊന്നപ്പൂവ് വിതറി .
കൊന്നപ്പൂവിന്റെ ചെറിയ കമ്പുകളും  ഇലകളും  ഉരുളിയുടെ വക്കിൽ,
പഴങ്ങളും വച്ചത്തിന് ശേഷം സ്വർണ മാലയും മോതിരവും തേങ്ങയുടെ മുകളിൽ വച്ചു .
നിലവിളക്കു എണ്ണയൊഴിച്ചു  തിരികൾ തയ്യാറാക്കി വച്ചു .
കൃഷ്ണന്റെ പ്രതിമ ഉരുളിയ്ക്കു തൊട്ടടുത്തു തന്നെ ചേർത്ത് നിർത്തി.
വിഷുക്കണി ഏതാണ്ട് തയ്യാറായി.  ഇനി രാവിലെ എണീറ്റ് വിലക്ക് കൊളുത്തിയാൽ മാത്രം മതി.
അങ്ങനെ മാജിക് പഠിച്ച സന്തോഷത്തിൽ ഞാനും ഉറങ്ങാൻ പോയി. 

പിറ്റേന്ന് രാവിലെ അമ്മ വിളിച്ചു ഉണർത്തിയിട്ട് മറഞ്ഞു നിന്നിരുന്നു.
കണ്ണുകൾ പൊത്തി കൊണ്ട് എഴുന്നേറ്റോ എന്ന് അമ്മ പറയുന്നുണ്ടായിരുന്നു.
കട്ടിലിൽ നിന്നും ഇറങ്ങിയപ്പോ അമ്മ പിന്നിൽ നിന്നും വന്നു 
പതിയെ എന്റെ തോളിൽ പിടിച്ചു ഉന്തി പൂജ മുറിയുടെ മുന്നിൽ എത്തിച്ചു.
ഇനി കണ്ണ് തുറന്നു തൊഴുത്തോളൂ.
തലേന്ന് രാത്രി കണ്ട എല്ലാ വസ്തുക്കളും നിലവിളക്കിന്റെ വെളിച്ചത്തില്‍ കൂടുതല്‍ ഭംഗിയായി തോന്നി.  രാത്രി വൈകി ആയിരിക്കണം അച്ഛന്‍ വന്നത്.  ഞങ്ങള്‍ ഉറങ്ങാന്‍ പോയപ്പോഴും അച്ഛന്‍ ജോലി കഴിഞ്ഞു എത്തിയിട്ടില്ലായിരുന്നു.  പൂജാ മുറിയുടെ അരികില്‍ നിന്നിരുന്ന അച്ഛനെ കണ്ട്  ഞാന്‍ ഒരു വശത്തേക്ക് മാറി നിന്നപ്പോഴേക്കും അനിയത്തിയുടെയെയും കണ്ണുകള്‍ പൊത്തി പിടിച്ചു കൊണ്ട് അമ്മ വന്നു.
രണ്ടാള്‍ക്കും  അച്ഛന്റെ വക "എട്ടണ" കൈനീട്ടവും കിട്ടി.

പിന്നെ ദിനചര്യകളിലേക്കും തുടര്‍ന്നു കളികള്‍ ഒക്കെയായി.
അമ്മ അടുക്കളയില്‍ ഘോര യുദ്ധം പോലെ എന്തൊക്കെയോ ചെയ്യുന്നു.  സഹായത്തിനു അയാള്‍ വീട്ടിലെ ഒരു സ്ത്രീയും.
ഏതാണ്ട് പതിനൊന്നു മണിയായപോഴേക്കും  ഗേറ്റില്‍ ആരോ വന്നു നില്‍ക്കുന്നത് കണ്ടു.
ഞങ്ങള്‍ കുട്ടികളില്‍ ഒരാള്‍ "അമ്മെ ആരോ വരുന്നുണ്ട് " എന്ന് കൂവിക്കൊണ്ട് അടുക്കള ഭാഗത്തേക്കും  മറ്റെയാള്‍ ഗേറ്റിനടുത്തേക്കും ഓടി.  ഞങ്ങളുടെ ഒരു വലിയച്ചന്‍ ആയിരുന്നു വന്നത്.  അതിഥി ആരാണെന്നു നോക്കികൊണ്ട്‌ ഇറയത്ത്‌ നിന്നും അച്ഛന്‍ മുറ്റത്തേക്കിറങ്ങി വന്നു.
വലിയച്ചന്‍ ഇറയത്തേക്ക് കയറാനുള്ള ചവിട്ടു പടിയോടു ചേര്‍ന്ന പൈപ്പ് തുറന്നു കാലുകൾ കഴുകുമ്പോഴേക്കും അമ്മയും അവിടെ എത്തി.
"ഇരിക്കൂ ട്ടോ ഞാന്‍ കുടിക്കാന്‍ എടുക്കാം"  എന്ന് പറഞ്ഞു അമ്മ അകത്തേക്ക് പോയി.
അച്ഛനും വലിയച്ചനും സംസാരിച്ചിരിക്കുന്നതിനിടെ  നടുവിലെ മുറിയിലേക്ക് എത്തി നോക്കി.

വിഷുക്കണി പ്രൌഢഗംഭീരമായി ഇരിക്കുന്നുണ്ട്.  വലിയച്ചന്‍ അതിനടുത്തേക്ക് ചെന്നു.

ചെറുതായി ഒന്ന് ചിരിച്ചു കൊണ്ടു അച്ഛനോട് ചോദിച്ചു,
"കൊന്നപ്പൂവ്‌ എവിടുന്നാ സംഘടിപ്പിച്ചത്? ഞാന്‍ കുറെ അന്വേഷിച്ചു നടന്നു.  കുറച്ചു ഒന്നോ രണ്ടോ പൂക്കളുമായി കുറച്ചു കമ്പുകള്‍ മാത്രമാ കിട്ടിയത്. "

"ഒന്ന് പറഞ്ഞാല്‍ പോരായിരുന്നോ, നമ്മുടെ തോട്ടിറമ്പിലെ കൊന്നമരം നിറച്ചും ഉണ്ടായിരുന്നല്ലോ.  ഇവിടെ എടുത്തിട്ടും പിന്നെ കുറെ ഉണ്ടായിരുന്നത് കാവിലെക്കും കൊണ്ടു പോയി." എന്ന് അച്ഛന്റെ മറുപടി.

എന്നെ അടുത്തേക്ക് വിളിച്ചിട്ട് വലിയച്ചന്‍ ചോദിച്ചു. "മക്കള്‍ക്ക്‌ കൈനീട്ടം കിട്ടിയോ?"
തല കുലുക്കിയ എന്റെ വലം കയ്യിലേക്ക്  വലിയച്ഛന്‍ തന്റെ ചുരുട്ടിയ മുഷ്ടി കമഴ്ത്തി പിടിച്ചു കൊണ്ടു എന്റെ നേരേ നോക്കി.  "എന്തായിരിക്കും എന്ന് പറയൂ " പുരികം ചെറുതായി വളച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു.
ഒട്ടും സംശയിക്കേണ്ടി വന്നില്ല, "എട്ടണ"  എന്ന് അനിയത്തി പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു.
"അല്ലാ, അല്ലാ ... സൂക്ഷിച്ചു നോക്കിക്ക..." എന്ന്  വലിയച്ചന്‍.
കൈ നിവര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് ഇത്തിരി വലിപ്പം കൂടിയ "വെള്ളി തുട്ട് " ആയിരുന്നു.
ഒരു രൂപാ നാണയം
 
ഞങ്ങളെക്കാള്‍ അദ്ഭുതം അച്ഛനും അമ്മയ്ക്കും.  
"പിള്ളേര്‍ക്ക് കൊളടിച്ചല്ലോ"  എന്ന് അമ്മ പറയുന്നുണ്ടായിരുന്നു.
ആദ്യമായിട്ടാണ് ഇത്രേം വലിയ നാണയം കാണുന്നത് തന്നെ.  അത് കൊണ്ടു തന്നെ ഞാന്‍ അതിനെ ഒരുപാടു തവണ തിരിച്ചും മറിച്ചും നോക്കി.
"മക്കള്‍ എന്നതാണെന്ന് വച്ചാല്‍ മേടിച്ചോട്ടെ" എന്ന് വലിയച്ചന്‍.

പിന്നീട് സദ്യയുടെ കാര്യങ്ങളിക്ക് കടന്നു.  അടുക്കളയില്‍ വലിയൊരു ഉരുളിയില്‍ പായസം തയ്യാറായികൊണ്ടിരുന്നു.  ഇടക്ക് വലിയച്ചനും ചട്ടുകം എടുത്ത് പായസം ഇളക്കാന്‍ കൂടി.
"എന്നാല്‍ ഇനി വിളക്കത്ത് ഒരു ഇലയിട്ടു വിളമ്പാന്‍ തുടങ്ങാം, ല്ലേ" എന്ന് അച്ഛന്‍ ചോദിച്ചു.
"ഇത്തിരി നേരത്തെ ആണ്, എന്നാലും  ആവാം." എന്ന് വലിയച്ചനും.

വീട്ടിലെ നടുമുറിയില്‍ ഭിത്തിയുടെ അരികു ചേര്‍ത്ത് പായ മടക്കി വിരിച്ചു.  
ഓരോരുത്തര്‍ക്കായി ഇലകള്‍, തുടര്‍ന്നു ഉപ്പേരി, അച്ചാറുകള്‍, തൊടു കറികള്‍, കുത്തരി  ചോറ്, നെയ്യ്, പരിപ്പ്, പപ്പടം അങ്ങനെ ഓരോന്ന്. 
ഊണിനു ശേഷം പ്രഥമന്‍ കൂടിയായപ്പോള്‍ ഗംഭീരന്‍ സദ്യ

ഊണ് കഴിഞ്ഞു അച്ഛനും വലിയച്ചനും പൂമുഖത്തെ അരഭിത്തികലുടെ ഇരുവശങ്ങളിലുമായി ഇരുന്നു ഓരോ കാര്യങ്ങള്‍ ചര്‍ച്ച.  

ഞാന്‍ കൈനീട്ടമായി കിട്ടിയ നാണയങ്ങള്‍ രണ്ടും തമ്മില്‍ താരതമ്യം ചെയ്തു നോക്കി. ചേട്ടന്മാര്‍ക്ക് പോലും ഏട്ടനയില്‍ കൂടിയ നാണയങ്ങള്‍ കിട്ടിയിട്ടില്ല.
ഇനി ഈ തുട്ടു കൊണ്ടു എന്താണ് വാങ്ങിക്കെണ്ടത്  എന്ന് ആലോചിച്ചിട്ട് ഒരു പിടിയും ഇല്ല.
അന്ന് വൈകുന്നേരം എല്ലാവരും പോയ ശേഷം പതുക്കെ അമ്മയുടെ പിന്നാലെ ചെന്നു.
എന്നെ കണ്ട ഉടനെ അമ്മയ്ക്ക് ഏതാണ്ട് കാര്യം പിടി കിട്ടിയ പോലെ തോന്നി.
"എന്താടാ, മുട്ടായി മേടിക്കാനാണോ ?"  എന്ന് കണ്ണുരുട്ടി കൊണ്ടു ചോദിച്ചു.
"വേണ്ട വേണ്ട, മുട്ടായി ഒക്കെ തിന്നു പല്ല് മുഴുവന്‍ പുഴുപ്പല്ല് ആവും ട്ടോ." എന്ന് പേടിപ്പിച്ചു.

അപ്പൊ പിന്നെ എന്നതാ വാങ്ങിക്കുക?
നാളെ നമുക്ക് ടൌണില്‍ പോകുമ്പോള്‍ നോക്കാം എന്ന് അമ്മ സമ്മതിച്ചു.

പിറ്റെ ദിവസം രാവിലെ തന്നെ അമ്മയോട് എപ്പഴാ പോകുന്നെ, ബസിനാണോ പോകുന്നത് എന്നൊക്കെ ചോദിച്ചു കൊണ്ടു നടന്നു. പ്രാതല്‍ കഴിഞ്ഞ ശേഷം അമ്മ സാരി മാറി ഉടുക്കുനത് കണ്ടപ്പോള്‍ ഇത്തിരി സന്തോഷം.  ഞാനും അനിയത്തിയും ഒപ്പം കൂടി.  ഞങ്ങലുറെയും ഉടുപ്പൊക്കെ മാറ്റിയിട്ടു അമ്മ പുറത്തേക്കു നടന്നു.  വാതില്‍ അടച്ചു പൂട്ടി താക്കോല്‍ ബാഗില്‍ വച്ചിട്ട് ഞങ്ങളുടെ കൈകള്‍ പിടിച്ചു കൊണ്ടു അമ്മ ബസ്‌ സ്റൊപ്പിലെക്ക് നടന്നു.
ആദ്യം വന്ന ബസില്‍ തിരക്കധികം ഇല്ലായിരുന്നത് കൊണ്ടു യാത്ര എളുപ്പമായി.
ടൌണില്‍ ഇറങ്ങി സ്ഥിരം പലവ്യഞ്ഞനങ്ങള്‍ എടുക്കുന്ന കടയില്‍ കയറി ലിസ്റ്റ് കൊടുത്തു. അങ്ങനെ ലിസ്റ്റ് കൊടുത്താല്‍ അതില്‍ എഴുതിയിട്ടുള്ള  സാധങ്ങള്‍ എല്ലാം അന്ന് വൈകുന്നേരത്തിനു മുന്‍പ് തന്നെ വീട്ടില്‍ എത്തിച്ചു തരുമായിരുന്നു.

അതിനടുത്ത പുതിയ കടയില്‍ ചില്ല് പാത്രങ്ങള്‍ ഒക്കെയായി ഒരുപാടു സാധനങ്ങള്‍ കണ്ടു.
"ടീ സെറ്റ് ഉണ്ടോ" എന്ന് അമ്മ ചോദിച്ചപ്പോള്‍ കുറെ തരങ്ങള്‍ എടുത്ത് കാണിച്ചു. അതില്‍ നിന്നും അമ്മയ്ക്ക് ഇഷ്ടപ്പെട്ട ഒന്ന് എടുത്തു.
"അപ്പോ ഞങ്ങള്‍ക്കോ ?"  എന്റെ ചോദ്യം കേട്ടിട്ടാണോ എന്നറിയില്ല, കടക്കാരന്‍ "യീറ" ഗ്ലാസ്സുകള്‍ ഉണ്ട് എടുക്കുന്നോ എന്ന് ചോദിച്ചു.  "എട്ടണയെ ഉള്ളു" അന്ന് കൂടി അയാള്‍ പറഞ്ഞു.

എടുത്ത് കാണിച്ച ഗ്ലാസ്സ് കണ്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായി.
"എന്നാല്‍ നമുക്ക് രണ്ടു ഗ്ലാസ്സുകള്‍ മേടിക്കാം അല്ലെ, ഒന്ന് നിനക്കും ഒന്ന് അവള്‍ക്കും" എന്ന് അമ്മ.  തല കുലുക്കി സമ്മതിച്ചു.
Yera Glass
രണ്ടു ഗ്ലാസ്സുകളും അമ്മയുടെ ടീ സെറ്റും ഭദ്രമായി ചൈന പേപ്പറില്‍ ഒക്കെ പൊതിഞ്ഞു ഞങ്ങള്‍ തിരികെ വീട്ടിലേക്കു പോയി.
വൈകുന്നേരം ചേട്ടന്മാര്‍ വന്നപ്പോള്‍ അവരെയെല്ലാം യീറ ഗ്ലാസ്സ് കാണിച്ചു.  
അവര്‍ക്ക് കിട്ടിയ കൈനീട്ടം "എട്ടണ".  എന്റെ കയ്യിലെ യീറ ഗ്ലാസും  ഏട്ടണയുടെതു തന്നെ.

പിന്നീട് കുറെ നാളത്തേക്ക്  പച്ച വെള്ളം കുടിക്കുന്നത് പോലും യീറ ഗ്ലാസില്‍ ആയിരുന്നു.
ഗ്ലാസ്‌ പോട്ടിപ്പോയെങ്കിലും ഓര്‍മ്മകള്‍ ഇന്നും മധുരം.

വീണ്ടും ഒരു വിഷു നാള്‍.
ശുഭപ്രതീക്ഷകളുടെ, സമ്പൽ സമൃദ്ധിയുടെ,
സന്തോഷത്തിന്റെ നാളുകൾക്കു തുടക്കമായി
മേടപ്പുലരിയിൽ, നിലവിളക്കിന്റെ വെളിച്ചത്തിൽ
കൊന്നപ്പൂക്കളും വെള്ളരിയും  മിനുക്കമുള്ള കണ്ണാടിയിലെ
കൃഷ്ണന്റെ പ്രതിബിംബവും ഒരു തരി പൊന്നും
കണി കണ്ട് ഉണരുമ്പോൾ
ഒത്തിരി സന്തോഷവും ....
എല്ലാവർക്കും വിഷു ആശംസകൾ! 


________________________________________________________________________
തുട്ട് * = coin 
ഏട്ടണ = അമ്പത് പൈസ 

Saturday, March 4, 2017

അച്ഛനും അമ്മയുടെ(മുത്ത)അച്ഛനും....

    



എല്ലാ വർഷവും വിഷു നാളിൽ കൃത്യമായി വന്നിരുന്ന മുത്തച്ച്ഛൻ (അമ്മയുടെ അച്ഛൻ). ഓണത്തിനു പുത്തനുടുപ്പുകളും സദ്യവട്ടത്തിനു മുൻനിരയിലുമായി ഉൽസാഹത്തോടെ എല്ലാർക്കും നിർദ്ദേശങ്ങൾ നൽകുമ്പോൾ ആഘോഷത്തിനു പകിട്ട് കൂടിയിരിക്കും.
കുടുംബത്തെ ഇളയ സഹോദരി ആയതു കൊണ്ട് അമ്മയോടു മുത്തച്ഛന് അധിക വാൽസല്യം ഉണ്ടായിരുന്നു.  അമ്മാവന്റെ വീട്ടിലാണ് മുത്തശ്ശിയോടൊപ്പം മുത്തച്ച്ഛൻ താമസിച്ചിരുന്നത്. എല്ലാ വിശേഷാവസരങ്ങളിലും മറ്റു മക്കളെയും ചെറുമക്കളെയും കാണുന്നത് മുത്തച്ഛന് ഒരു ചിട്ടയായ ശീലമായിരുന്നു.  
അവധിക്കാലത്ത് മുത്തച്ച്ഛൻ  വരുന്നു എന്ന് അമ്മ പറയുന്നത് കേട്ട് അത്യാഹ്ളാദത്തിലായിരുന്നു ഞങ്ങൾ.  വാരാന്ത്യ അവധിയായിരുന്നതിനാൽ രാവിലെ മുതൽ വഴിക്കണ്ണുകളുമായുള്ള കാത്തിരുപ്പിന് ദൈർഘ്യമേറി.  ചെലപ്പോ അടുത്ത രണ്ടു ദിവസം ഞങ്ങളുടെ കൂടെ താമസിച്ചിട്ടേ മുത്തച്ച്ഛൻ മടങ്ങൂ എന്നതാണ് കൂടുതൽ സന്തോഷം. മുത്തച്ച്ഛൻ വന്നാല്‍ സ്ഥിരം തങ്ങുന്ന മുറിയും അതിലെ വസ്തു വകകളും ചെറുപ്പം മുതല്‍ കണ്ടിരുന്നത്‌ കൊണ്ടു എനിക്ക് നല്ല നിശ്ചയം ആയിരുന്നു.  കിടക്കയും തലയിണയും അതില്‍ വിരിക്കുന്നതും  മുത്തച്ച്ഛൻ വീട്ടില്‍ ധരിക്കുന്നതും ആയ തുണികള്‍ മുതല്‍ മേല്‍ മുണ്ട്, കുളിക്കുവാനുള്ള എണ്ണ, സോപ്പ് തോര്‍ത്ത്‌ എന്നിവ യഥാ സ്ഥാനത്ത് വയ്ക്കുന്നത് എന്റെ ജോലിയായിരുന്നു.
മുത്തച്ച്ഛൻ ഒരു വടിയും (കാലന്‍ കുട)   കുത്തി നടന്നു വരുന്നത് ദൂരെ നിന്നെ കണ്ടപ്പോള്‍ തന്നെ ഞാന്‍ മുറിക്കകത്തേക്ക്  ഓടി.  എല്ലാ സാധനങ്ങളും എടുത്ത് വച്ച ശേഷം വീടിനു മുന്‍ വശത്ത് എത്തിയപ്പോഴേക്കും മുത്തച്ച്ഛൻ പടിവാതില്‍ക്കല്‍ എത്തിയിരുന്നു.  അനിയത്തി വിളിച്ചു പറയുന്നത് കേട്ട് അമ്മയും ഇറയത്തേക്ക് വന്നു.  
മുണ്ടിന്റെ മടക്കിക്കുത്തഴിച്ച് ഇറയത്ത്‌ കിടന്ന ബഞ്ചിലേക്ക് ഇരിക്കുമ്പോള്‍ തന്നെ അദ്ദേഹം അനിയത്തിയെ അടുത്ത് വിളിച്ചു.  മുണ്ടിന്റെ മടിശീലയില്‍ നിന്നും ഒരു ചെറിയ പൊതി പുറത്തെടുത്തു.  എല്ലായ്പോഴും ഉള്ള പോലെ ഒരു കൈ നിറയെ നാരങ്ങ മുട്ടായികള്‍!...  വായില്‍ വെള്ളമൂറി ഞങ്ങ രണ്ടാളും.  കിട്ടിയതത്രയും കൊണ്ടു ഓടിയ അനിയത്തി.  അന്തം വിട്ട ഞാന്‍.  "അവള് കൊച്ചല്ലേ, കൊണ്ടു പോട്ടെ.  നിനക്ക്  അടുത്ത തവണ വേറെ കൊണ്ടു തരാം ട്ടോ" എന്ന് എന്റെ തോളില്‍ തട്ടി മുത്തശ്ശന്‍.  നാരങ്ങ മുട്ടായി കിട്ടാത്തത്തിലെ സങ്കടം അത് കേട്ടപ്പോള്‍ ഇത്തിരി കുറഞ്ഞു.
പിന്നെ മുത്തശ്ശന്‍ വസ്ത്രം മാറുന്നതിനായി അദ്ദേഹത്തിന്റെ സ്ഥിരം മുറിയിലേക്ക് പോയി.  പിന്നാലെ പോയ എന്നെ വിളിക്കുന്ന അമ്മ.  
"എടാ,  നീയീ അടുക്കലയിലെക്കൊന്നു വാ, ഈ വെള്ളം ഇങ്ങെടുത്തോ..." മുത്തശ്ശന് കാപ്പിയും പലഹാരങ്ങളും എടുക്കുന്നതിന്റെ തുടക്കം.  അമ്മയുടെ പിറകെ ഓരോന്നെടുത്തു കൊണ്ടു തീന്‍ മേശയിലേക്ക്‌ കൊണ്ടു വന്നു.  അപ്പോഴേക്കും മുത്തശ്ശന്‍ വസ്ത്രം മാറ്റി (വീട്ടില്‍ വെള്ള മുണ്ടും, തോളില്‍ ഒരു തോര്‍ത്തും വേഷം) അടുക്കള ഭാഗത്തേക്ക് എത്തി.  പിന്നെ കൃഷി കാര്യങ്ങളെ കുറിച്ചു ഓരോന്ന് പറയുന്നതിനിടെ മുത്തശ്ശന്‍ പറഞ്ഞു, "ഞാന്‍ നമ്മുടെ കുളം തേകാന്‍ രണ്ടു പണിക്കരോടു വരാന്‍ പറഞ്ഞിട്ടുണ്ട്.  ഉച്ച കഴിയുമ്പോഴേക്കും തിരിക്കണം."  
അമ്മയുടെ മുഖം ഇത്തിരി വാടിയെങ്കിലും "ഇനി ഊണ് കഴിഞ്ഞിട്ട് ഇറങ്ങിയാല്‍ മതി അച്ഛാ.." എന്ന് പറഞ്ഞു.  മുത്തശ്ശന്‍ തല കുലുക്കി.  ഇന്നത്തെ ദിവസം രാത്രി മുത്തശ്ശന്റെ കൂടെ കഥയും ഒക്കെ കേട്ട് ഉറങ്ങാന്‍ കിടക്കാം എന്നാ പദ്ധതിയെല്ലാം തകര്‍ന്ന സങ്കടം എനിക്കും. 
അത് കണ്ടിട്ടാകണം മുത്തശ്ശന്‍ പറഞ്ഞു "സ്കൂള്‍ വേനല്‍ അവധി തുടങ്ങിയില്ലേ. പിള്ളേരെ രണ്ടാഴ്ച അങ്ങോട്ട്‌ കോണ്ടു വിട്ടേരെ".  
അമ്മ എന്റെ നേരെ നോക്കി ഒന്ന് ചിരിച്ചു, "കുറെയായി കാവിലൊന്ന് തൊഴുതിട്ട്, എന്തായാലും വരുന്ന ശനിയാഴ്ച ആവട്ടെ."  
വീണ്ടും ഒരവധിക്കാലം മുത്തശ്ശന്റെ കൂടെ എന്നാ ആഹ്ലാദത്തില്‍ ഞാനും. 
[----]