Monday, February 14, 2022

വിഷാദം

വിഷാദം : രാജീവിന്റെ എഴുത്ത് 

https://www.facebook.com/photo/?fbid=1883022951884470&set=gm.1360241114416283 

f b യിൽ ഇട്ട comment :

നമ്മളോരോരുത്തരും മറ്റൊരാൾ ചെയ്യുന്ന  "ശരികൾ"യ്ക്കും "തെറ്റുകൾ"ക്കും അതിര് നിശ്ചയിക്കുമ്പോളും ആരും ആലോചിക്കാത്ത കാര്യം അവ ചെയ്യുന്നവർക്കു എന്തെങ്കിലും സങ്കടം ഉണ്ടായിരുന്നോ എന്നാണ്.  ചിലപ്പൊ ഒരു സാന്ത്വനം കൊണ്ട് കടക്കാവുന്ന സങ്കടക്കടലുകൾ മാത്രമായിരുന്നിരിക്കാം ഓരോ ആത്മഹത്യ ചെയ്തവർക്കും മുന്നിൽ ഉണ്ടായിരുന്നത്. 

നല്ല ആശയം, സുന്ദരമായ അവതരണം.  

Thursday, January 13, 2022

New Year 2022 - A crashing START!

New Year 2022 - A crashing START!

രണ്ടായിരത്തി ഇരുപത്തിരണ്ടു തകർപ്പനായി തന്നെ തുടങ്ങി !


ഇടതു കാലിന്റെ ചെറുവിരൽ 

ഇടനാഴിയിൽ വച്ചിരുന്ന പെട്ടിയുടെ മൂലയിൽ കാര്യമായി തന്നെ തട്ടി.  

നല്ല തകർപ്പൻ  ഇടി.    

എണ്ണിയ നക്ഷത്രങ്ങളെത്രയായിരുന്നു എന്നു ഇപ്പോഴും നിശ്ചയമില്ല. 

ഒന്നാം തീയതി തന്നെ ആശുപത്രിയിലേക്ക് പോവണ്ടാ എന്നു വിചാരിച്ചു വച്ചു  കൊണ്ടിരുന്നു. 


പുലരെ തന്നെ നല്ല രീതിയിൽ മഴ പെയ്തിരുന്നത് കൊണ്ട് രാവിലത്തെ നടപ്പും മുടങ്ങി.  വൈകുന്നേരമാകുമ്പോളെക്ക്  കാലിന്റെ വേദന കുറയും എന്നു വിചാരിച്ചിരുന്നു.  പക്ഷേ രാത്രിയായപ്പോഴേക്കും  ഇടതു കാലിന്നു നീര് വന്നു. 

പിറ്റേന്ന് ജോലിക്ക് പോകേണ്ടതും ആണ്.  സോക്സ്, ഷൂ ഒക്കെ  ധരിച്ചു ഒരു മാതിരി ഞൊണ്ടി വണ്ടിയിലേക്ക് കയറി.  മാനുവൽ ഗിയർ അല്ലാതിരുന്നത് ഭാഗ്യം.  അല്ലെങ്കിൽ കഷ്ടപ്പെട്ട് പോയേനെ.  ജോലി കഴിഞ്ഞു തരികെ വന്നപ്പോഴേക്കും നീര് കൂടിയിരുന്നു. 

നാനൂറു ദിവസങ്ങളോളമായി  മുടങ്ങാതെ തുടർന്നിരുന്ന രാവിലത്തെ നടപ്പിന് താൽകാലികമായി അവധി. 

എന്തായാലും ആശുപത്രിയില് പോകാതെ തന്നെ ജനുവരി ഒമ്പതാം തീയതി രാവിലെ വീണ്ടും നടത്തം പുനരാരംഭിച്ചു. 

എല്ലാർക്കും പുതുവൽസരാശംസകൾകൊപ്പം  നന്ദിയോടെ,



Saturday, October 23, 2021

യുവത - ചുമതലയും നേതൃത്വത്തിന്റെ ബാധ്യതയും.

 

യുവത - ചുമതലയും നേതൃത്വത്തിന്റെ ബാധ്യതയും.


സാമൂഹ്യ പുരോഗതിക്കു ക്രിയാത്മകമായ പ്രവർത്തനങ്ങൾക്കു ഏറ്റവും ഉപയോഗ്യമായ "യുവത" നേതൃത്വത്തിന്  എപ്പോഴും ബാധ്യതയാണ്.    ബാധ്യതകളെ ആസ്തികളായി മാറുമ്പോഴാണ് നേതൃത്വത്തിന്റെ ദിശാബോധം വ്യക്തമാകുന്നത്.  ഇത് സമൂഹത്തിന്റെ സ്വയം പര്യാപ്തതയിലേക്കുള്ള ആദ്യ ചവിട്ടുപടി ആവുകയും ചെയ്യുന്നു.


മാനുഷിക മൂല്യങ്ങളെ ആധാരമാക്കിയുള്ള വിദ്യാഭ്യാസവും പൗര ബോധവും ഉൾക്കാഴ്ചയുമുള്ള തലമുറയെ വളർത്തിയെടുക്കുന്ന അധ്യാപകരിൽ മാതാ പിതാക്കളുടെ സ്ഥാനം പ്രാധാന്യമർഹിക്കുന്നു.  വരും തലമുറയ്ക്ക് മാതൃകയായി പ്രവർത്തിക്കുന്ന സമൂഹത്തിനു ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറി നില്ക്കാൻ  (ഒളിച്ചോടുവാൻ ) സാധിക്കില്ല.


മനുഷ്യ ജീവിതത്തിലെ ഏറ്റവും ഉത്സാഹവും ഊർജ സ്വലവുമായ സമയം കൗമാരവും യൗവനവും തന്നെയാണ്.  കൗമാരകാലത്തു സ്വായത്തമാക്കുന്ന കഴിവുകളെ രൂഢ മൂലമാക്കാൻ സാധിച്ചാൽ ഒരു വ്യക്തിയുടെ യൗവന കാലം ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കും.  അതിനു വേണ്ട പ്രധാന നടപടി ശരിയായ വിദ്യാഭ്യാസം നൽകുക എന്നതു തന്നെയാണ്.


നവ മാധ്യമങ്ങളുടെ വരവോടെ വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളിൽ വിവര സാങ്കേതിക വിദ്യയുടെ കടന്നു കയറ്റം  പ്രത്യക്ഷത്തിൽ തന്നെ ദൃശ്യമാണ്.   അധ്യാപനം എന്ന ചുമതല "വിവരണം" എന്ന രീതിയിലേക്ക് വഴി മാറിയത് ഇക്കാലത്താണ്.   വിദ്യാർത്ഥികൾക്ക് താല്പര്യാനുസരണം പഠന വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരവും ലഭിക്കുന്നു.  എന്നാൽ ഇത് മൂലം യഥാർത്ഥത്തിൽ മൂല്യ ശോഷണമാണോ അതോ മൂല്യ വര്ധനവാണോ ഉണ്ടാവുന്നത് എന്ന് ആശങ്ക വർധിക്കുകയാണ്.  


വിരൽത്തുമ്പുകളിൽ  അവശ്യവും അനാവശ്യവും ആയ സൗകര്യങ്ങൾ ലഭിക്കുന്നതു വഴി  വ്യക്തികൾ പ്രവർത്തന രഹിതമായ നിലയിലേക്ക് പോവുന്നു.   തലച്ചോറിന്റെ പ്രവർത്തനങ്ങളെ  പലപ്പോഴും ഈ വക യന്ത്രങ്ങളും നിർമ്മിത ബുദ്ധിയും ചേർന്ന് നിയന്ത്രിക്കുന്ന അവസ്ഥ  സംജാതമാവുന്നു. 


പല വിധം സമൂഹ മാധ്യമങ്ങൾ ഇങ്ങനെ മനുഷ്യ സ്വഭാവ സവിശേഷതകൾ പഠന വിധേയമാക്കാനെന്ന വ്യാജേന ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങൾ കൈവശമാക്കുന്നതോടൊപ്പം അവരുടെ സഞ്ചാര ശീലങ്ങളും ഉപഭോഗ വ്യവഹാരങ്ങളുടെ സമയക്രമമായ ശേഖരം സൃഷ്ടിക്കുന്നു.  


മുന്കാലങ്ങളിൽ ചിട്ടയായ ശീലങ്ങൾ അനുവർത്തിക്കാൻ ഗുരുക്കന്മാർ ഉപദേശിച്ചിരുന്നു.   ഇങ്ങനെയുള്ള ഉപദേശങ്ങൾ സ്വാംശീകരിച്ചവർ തങ്ങളുടെ പ്രവർത്തന മേഖലകളിൽ വിജയിച്ചതായി കാണാം.  ഇതേ രീതിയിൽ ജീവിതം ചിട്ടയായി ക്രമീകരിക്കുന്നതിന് നിന്നും ഗുരുക്കന്മാരോട് മുൻപ് വിസമ്മതിച്ച പലരും ഇന്ന് തങ്ങളുടെ വിരൽതുമ്പുകളിലെ യന്ത്രങ്ങൾക്കു കീഴടങ്ങി നിർമ്മിത ബുദ്ധിയുടെ അടിമയായി മാറിയിരിക്കുകയാണ്.


ഇതിലെന്താണ് പ്രതിവിധി ?


വായിച്ചു മനസിലായവർക്കു ചോദ്യങ്ങൾ കമന്റ് ചെ യ്യാം.








Sunday, September 19, 2021

ജീവനം എന്ന യാഥാർഥ്യം

 

സമൂഹം ഒറ്റപ്പെടുത്തിയിട്ടോ, ബന്ധുക്കൾ അകന്നു പോയിട്ടോ അല്ലെങ്കിൽ മറ്റാർക്കോ വേണ്ടി ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളുടെ ചുമ ടിന്റെ ഭാരം കൊണ്ടോ, ആരും സഹായിക്കാനില്ല എന്ന സത്യം മനസ്സിലാക്കുമ്പോൾ നട്ടെല്ല് നിവർത്തി എഴുനേറ്റു നിൽക്കാൻ സാധിക്കുമ്പോൾ കിട്ടുന്ന ഒരു ധൈര്യം, ഇതു  വരെ ജീവിച്ചത് തന്നെ മറ്റാരുടെയെങ്കിലും ദാനം ആയിരുന്നുവെന്നും  ഇനിയും നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന തിരിച്ചറിവ്,  വിലങ്ങുകളില്ലാതെ തന്നെ ബന്ധനത്തിലാക്കുന്ന  ജീവനം എന്ന  യാഥാർഥ്യം.  

അമ്മയുടെ (തായ് വേരുകൾ പോലെ ) ബന്ധങ്ങൾ നൽകുന്ന സഹന ശക്തിയും പിതാവിന്റെ ബന്ധങ്ങൾ (ശിഖരങ്ങൾ പോലെ) ക്കൊപ്പം ചേർന്നാൽ  പടരുന്ന കണ്ണികളിലൊന്ന് മാത്രമല്ലേ നമ്മൾ ഓരോരുത്തരും ?

[comment on Dr. Eby Lukose's FB post - (8) Facebook ] 

Sunday, September 5, 2021

രാജാവും സേവകനും

ചുറ്റിക്കറങ്ങലൊക്കെ കഴിഞ്ഞു വൈകിട്ട് ഇരുട്ടി തുടങ്ങിയപ്പോഴാണ് വീട്ടിലെത്തിയത്.

"ചേച്ചിയുടെ അടുത്ത് പോയില്ലേ?, 

നീ വരുന്ന വഴിക്കു അവിടെ പണിക്കാര് ഉണ്ടായിരുന്നോ? " അച്ഛൻ ചോദിച്ചു. 

എന്റെ മറുപടിക്കു കാത്തു നില്കാതെ തുടർന്നു,

"ഇന്ന് രണ്ട് പേര് പണിക്കുണ്ടായിരുന്നു.  ഈ കൂലി അവർക്കൊന്നു കൊണ്ട് കൊടുക്കൂ"

ഞാൻ: എത്രയാണ് കൂലി ?

അച്ഛൻ: ഇതങ്ങു കൊടുത്തേരെ, അവര് വീതിച്ചു എടുത്തോളും.  പൊതിഞ്ഞതു എന്റെ നേർക്ക് നീട്ടി.

അതും വാങ്ങി പുറത്തേക്കു നടന്നു.

ചെന്നപ്പോഴേക്കും രണ്ട് പണിക്കാരും കയ്യും കാലും കഴുകി "കയ്യാണിയിൽ" (ചെറു തോട് ) നിന്നും കരയിലേക്ക് കയറുകയാണ്.

എന്നെ കണ്ട് ചിരിച്ച ആദ്യത്തെ പണിക്കാരന്റെ കയ്യിൽ തന്നെ പൊതി കൊടുത്തു.  "രണ്ടാളുടെയും കൂടിയുള്ളതാ ട്ടോ" എന്നും പറഞ്ഞു മുന്നോട്ടു നടന്നു.

തോൾ സഞ്ചി വീട്ടിൽ വയ്ക്കാൻ മറന്നു എന്ന് അപ്പോളാണ് ശ്രദ്ധിച്ചത്.  എന്തായാലും ഇനി തിരിച്ചു പോവണ്ട.  നേരെ കവലയിലേക്കു തന്നെ നടന്നു.

ആദ്യം വന്നു നിന്ന ട്രാൻസ്പോർട്ട് ബസിൽ തന്നെ കയറി.  എങ്ങോട്ടുള്ളതാണ് എന്ന് പോലും നോക്കിയില്ല.  ഒപ്പം തന്നെ തിരക്ക് കൂ ട്ടി കയറിയവരിൽ ഒരു കപ്പലണ്ടി കച്ചവടക്കാരനെയും കണ്ടിരുന്നു. 

ബസിനകത്തു അല്പം മുന്നിലെ നിരയിൽ കണ്ട ഒഴിഞ്ഞ സീറ്റിൽ പോയിരുന്നു.  തൊട്ടടുത്ത സീറ്റിൽ വന്നിരുന്ന കപ്പലണ്ടി കച്ചവടക്കാരനോട് "ഇനി എത്ര ബാക്കിയുണ്ട്" എന്ന് ചോദിച്ചു.

"രണ്ട് മൂന്നു പൊതികൾ കൂടി കാണും, എടുക്കുന്നോ? "എന്ന ചോദ്യത്തിന് തല കുലുക്കി.

അയാൾ തന്ന പൊതികൾ തോൾ സഞ്ചിയ്ക്കുള്ളിൽ വച്ചു.  

വണ്ടി പതുക്കെ നീങ്ങി തുടങ്ങി.

പാസ്‌ ഉണ്ടായിരുന്നത് കൊണ്ട് കണ്ടക്ടർ പ്രത്യേകിച്ചൊന്നും ചോദിച്ചില്ല.

വണ്ടിയുടെ വേഗത കൂടിക്കൊണ്ടിരുന്നു. പടുത തുറന്നു കിടന്ന ഭാഗത്തു കൂടെ വരുന്ന തണുത്ത കാറ്റടിച്ച്‌  പതിയെ ഉറക്കം വരുന്ന പോലെ.  ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞപ്പോൾ ഉറക്കം വിട്ടുണർന്നു.

തറവാട്ടിനടുത്ത തോട്ടിന്റെ പാലം കാണാമായിരുന്നു.  

അടുത്ത സ്റ്റോപ്പിലിറങ്ങി നടന്നു പാലം കടന്നാൽ വീടെത്തി.

സീറ്റിൽ നിന്നും എഴുനേറ്റു ചവിട്ടുപടിയുടെ ഭാഗത്തേക്ക് നടന്നു.  ഒരു യാത്രക്കാരൻ ചവിട്ടുപടിയിൽ തന്നെ നിൽക്കുന്നു.  "കടവിൽ ഇറങ്ങാനാണോ?, ഞാനും ഇവിടെ ഇറങ്ങാനുണ്ടേ" എന്ന് അയാളോട് പറഞ്ഞു.  അയാൾ ബസിന്റെ മണിച്ചരട് വലിച്ചു. ബസ് നിന്നു. 

അവിടെ ഇറങ്ങി പാലത്തിന്റെ ഭാഗത്തേക്ക് നടന്നു. 

വഴിയോരക്കച്ചവടക്കാർ ആ വഴി ഏതാണ്ട് മുഴുവൻ കയ്യടക്കിയിട്ടുണ്ട്.  തോട്ടിൽ നിന്ന് പിടിച്ച മീൻ മുതൽ വീട്ടിലുണ്ടാക്കിയ അച്ചാർ വരെ വാണിഭക്കാർ നിരത്തിയിട്ടുണ്ട്.  വഴിയിൽ കച്ചവടത്തിന് വച്ചിരിക്കുന്ന സാധനങ്ങളിൽ പതിക്കാതെ കാലുകൾ ഉയർത്തി ചവിട്ടി ഓരോ വിപണനക്കാരനെയും കടന്നു പാലത്തിനടുത്തെത്തി.  ചൂണ്ടലിൽ കിട്ടിയ മീൻ വേണോ എന്ന് ചോദിച്ച ആളോട് വേണ്ട എന്ന് ആംഗ്യം കാട്ടി മുന്നോട്ടു പോയി.  പാലം കടന്നു വളവു തിരിഞ്ഞാൽ തറവാട്ടു വീടിന്റെ പടിപ്പുര കാണാം.  പടിപ്പുരയിൽ വെട്ടം കണ്ടു.  ആൾക്കാർ ഉറങ്ങിയിട്ടില്ല എന്ന് തോന്നുന്നു.

പടികൾ കടന്നപ്പോൾ തന്നെ ചേച്ചിയുടെ പുത്രൻ കണ്ണൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.  "അമ്മേ, മാമൻ വരുന്നുണ്ട് ." 

ഇറയത്തു നിന്നും ഗൃഹനാഥനും  തലയുയർത്തി നോക്കി.  "എന്താടോ വൈകിയത്?" എന്നൊരു ചോദ്യവും.

അപ്പോഴേക്കും ചേച്ചി ഉമ്മറത്തേക്ക് വന്നു.

തോൾ സഞ്ചിയിൽ നിന്നും ഒരു കപ്പലണ്ടി പൊതി എടുത്ത് കണ്ണന് നേരെ നീട്ടി.

"ഇങ്ങനെ ഓരോന്ന് കൊത്ത് ശീലിപ്പിക്കുകയാണോ നീയ്യ് ?" എന്ന ചേച്ചിയുടെ ചോദ്യത്തിന് മറുപടി വെറുമൊരു ചിരിയിൽ ഒതുക്കി.

"ഇനി ഇന്ന് മടങ്ങേണ്ട, നാളെയാവാം.  അകത്തേക്ക് വരൂ" എന്ന് ചേച്ചിയുടെ അമ്മായി അമ്മയും.

തിണ്ണയ്ക്കടുത്ത പൈപ്പു തുറന്നു വെള്ളമൊഴിച്ചു കാലുകൾ കഴുകി ഇറയത്തേക്കു കയറി.

"മാമാ, എന്റെ പുസ്തകം പൊതിഞ്ഞു തരാമോ?" എന്ന് ചോദിച്ചു അവന്റെ സാമ്രാജ്യത്തിലേക്കു എന്നെ  വലിച്ചു കൊണ്ട് പോവുന്ന കണ്ണൻ.  ഇനി അവൻ രാജാവ് ഞാൻ സേവകനും. 














05 സെപ്തംബർ 2021

Sunday, August 29, 2021

നടന്നിട്ടും നടന്നിട്ടും തീരാത്ത ദൂരം.

 നടന്നിട്ടും നടന്നിട്ടും തീരാത്ത ദൂരം.   

ചൂട് കൊണ്ടോ വ്യായാമത്തിന്റെ ആധിക്യം കൊണ്ടോ വിയർത്തു കുളിച്ചിരിക്കുന്നു.

കണങ്കാലുകൾ പഞ്ഞി പോലെയാവുന്നു 

തൊണ്ട വരളുന്നു,

വായിൽ പത വന്നു നിറയുന്നു, 

കണ്ണുകളിൽ ഇരുട്ട് നിറയുന്നു,

കാൽ മുട്ടുകൾ ഭാരം താങ്ങാനാവാത്ത പോലെ,

നടപ്പാതയുടെ അരികിലെ കമ്പിയിൽ 

പിടിച്ചു നിൽക്കാൻ പറ്റുമോ? 

കൈ നീട്ടി പിടിക്കുവാൻ 

തുടങ്ങുമ്പോഴേക്കും പിന്നോട്ട് ചരിഞ്ഞു 

തല ഇടിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതിനിടെ 

കാലുകൾ കുഴഞ്ഞു ഭൂമിയിലേക്ക് ഇരുന്നു.

അപ്പോഴേക്കും ആകമാനം കറുപ്പ് നിറഞ്ഞിരിക്കുന്നു.

നിസ്സംഗതയുടെ ഇടവേള.

വീണ്ടും കണ്ണുകൾ തുറക്കാൻ ശ്രമിക്കുമ്പോൾ 

മൊത്തം ഒരു തണവ് , 

കാഴ്ചകൾ മടങ്ങി വരുന്നു.

ശ്വാസ നിശ്വാസം സാധാരണ വേഗത്തിൽ എത്തി.

വീണ്ടും നടപ്പു തുടരാൻ എഴുന്നേൽക്കുന്നു.


സംഭവിച്ചതെന്ത് എന്ന് വീണ്ടും ആലോചിക്കാൻ മുതിരുന്നില്ല.

നിരീക്ഷണങ്ങൾ !

നിരീക്ഷണങ്ങൾ !

നിങ്ങളുടെ ചിന്തകൾ നിരീക്ഷിക്കുക, അവ നിങ്ങളുടെ വാക്കുകളായിത്തീരും;

നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കുക, അവ നിങ്ങളുടെ പ്രവൃത്തികളായിത്തീരും;

നിങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, അവ നിങ്ങളുടെ ശീലങ്ങളായിത്തീരും;

നിങ്ങളുടെ ശീലങ്ങൾ നിരീക്ഷിക്കുക, അവ നിങ്ങളുടെ സ്വഭാവമായിത്തീരും;

നിങ്ങളുടെ സ്വഭാവം നിരീക്ഷിക്കുക, അത് നിങ്ങളുടെ സംസ്കാരമായി മാറും ,

നിങ്ങളുടെ സംസ്കാരം നിരീക്ഷിക്കുക, അത് നിങ്ങളുടെ വിധിയായി മാറുന്നു. 

: Ancient philosophy ~ valid as long as life remains.