Tuesday, September 13, 2016

ഓണം (Onam - a myth for years which kept every expatriate nostalgic).

ഓണം - ഭൂരിഭാഗം പ്രവാസികളുടെയും ഗൃഹാതുരത്വം നില നിർത്തിയ ഒരു പ്രതിഭാസം.

ഐതീഹ്യങ്ങൾ പഠിപ്പിച്ച കാര്യങ്ങളെ തിരുത്തുവാൻ ധൈര്യം വേണം. 
അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ ശുഭാപ്തി വിശ്വാസത്തിനെയാണ് ചോദ്യം ചെയ്യാൻ പോകുന്നത്.
ഹീന കര്‍മ്മങ്ങളില്‍ ഏര്‍പ്പെടാന്‍ ഒട്ടും മടിയില്ലാത്തവരെ അസുര ഗണത്തിലാണ് ഉള്‍പ്പെടുത്തിയത്.  അങ്ങനെയുള്ള ഒരു അസുര കുലത്തില്‍ നിന്നും ധര്‍മ്മിഷ്ഠനായ രാജാവ് എന്ന് സങ്കല്പിക്കാന്‍ പോലും മറ്റുള്ളവര്‍ക്ക് സാദ്ധ്യമായിരുന്നില്ല.  സവര്‍ണ്ണ സമൂഹം (പ്രധാനമായും ബ്രാഹ്മണരും അവരുടെ ഉപാസനാ മൂര്‍ത്തികളും) അന്ന് ഭയപ്പെട്ടിരുന്നത് അവരുടെ മേല്‍ക്കോയ്മ നഷ്ടപ്പെടുമോ എന്ന് തന്നെ ആയിരിക്കണം.

സമത്വം, സാഹോദര്യം, നിറം ധനം ഭേദമില്ലാതെ ജീവിക്കാന്‍ സാധിച്ചിരുന്ന ജനത ന്യായമായും അവരെ നയിച്ചിരുന്ന രാജാവിനോട് സ്നേഹവും കൂറും കാണിച്ചിരുന്നെങ്കില്‍ തെറ്റ് പറയാന്‍ പറ്റില്ല.   ഒരു ദേശത്തിന്റെ പ്രതിദിന കാര്യങ്ങളിലും വളര്‍ച്ചയിലും സര്‍വ്വോപരി സമാധാനത്തിനും പ്രാധാന്യം നലികിയ രാജാവിനു ഒരു ഉപാസനാ മൂര്‍ത്തിയുടെ രൂപം ലഭിക്കുന്നത് കാലാന്തരത്തില്‍ മറ്റു ദേവതകള്‍ക്കു ഒരു ബാധ്യതയാവും.  ദേവന്മാരുടെ നേതാവായ ഇന്ദ്രന്‍ ബ്രഹ്മാവിനോടു കൂടിയാലോചന നടത്തിയെങ്കിലും സ്വന്തം ഭക്തന്മാരെ ശിക്ഷിക്കാന്‍ ബ്രഹ്മാവ്‌ വിമുഖത കാണിച്ചു.  അശാന്തി ഇല്ലാത്ത (തൊട്ടു കാണിക്കുവാന്‍ പോലും ഒരു കുറ്റം ഇല്ല - എള്ളോളം ഇല്ല പൊളി വചനം) ഒരു സന്ദര്‍ഭത്തില്‍ ഇടപെടുക എന്നത് ശ്രീ പരമേശ്വരന്‍ (ശിവ ദേവത) വിസമ്മതിക്കുകയും ആയപ്പോള്‍ ദേവ ഗണങ്ങള്‍ ആവലാതിപ്പെട്ടു.
ധർമ്മിഷ്ഠനായ അസുര രാജാവിനെ നേർക്കു നേർ പോരാടി ജയിക്കുക സാദ്ധ്യമല്ല എന്നറിയാമായിരുന്ന ഈ ശത്രുക്കൾ ഗൂഢാലോചന നടത്തിയ ശേഷമാണ് ഒരു കുതന്ത്രം ചമയ്ക്കുവാൻ വിഷ്ണു ഭഗവാനോട് സഹായം അഭ്യർത്ഥിച്ചത്.

ഒരു സമൂഹത്തിന്റെ ഏകത തകര്‍ക്കാന്‍ ആദ്യം അടിച്ച്ചമര്‍ത്തേണ്ടത്  അവരുടെ നേതൃത്വത്തിനെ ആണെന്ന സൂത്രവാക്യം പ്രാവര്‍ത്തികമാകാന്‍ പദ്ധതികള്‍ തയ്യാറാക്കി.
ദാന ധര്‍മ്മിഷ്ഠനായ രാജാവിനോട് ഭിക്ഷ ചോദിക്കാന്‍ വടു (ബ്രാഹ്മണന്‍) ബാലനായി  വേഷം തിരഞ്ഞെടുത്തത് സവര്‍ണ്ണ മേല്‍ക്കോയ്മ പുനസ്ഥാപിക്കാന്‍ ആയിരുന്നില്ലേ എന്നതു  ചിന്തനീയം.
സാധാരണ ഭിക്ഷ ചോദിക്കന്നത് ധാന്യങ്ങളോ, ധനമോ ഒക്കെയാണെങ്കിലും "മൂന്നടി മണ്ണ്" ചോദിച്ചപ്പോള്‍ തന്നെ രാജാവിന് കാര്യങ്ങള്‍ ഏതാണ്ട് മനസിലായിക്കാണും.  
രാജാവ് അനുവാദം നല്കിയപ്പോഴേക്കും വടു ബാലന്‍ ഒരു "വിരാടന്‍" പോലെ ഭീമാകാര രൂപം സ്വീകരിച്ചു.  (ഇതിനെ ചതി എന്നാണു പറയണ്ടത്).  കാണുന്നതെല്ലാം കൂടെ രണ്ടു ചുവടുകള്‍ കൊണ്ട് അളന്നെടുത്ത് മൂന്നാമത്തെ പാദം വയ്കാന്‍ സ്ഥലം തരിക എന്ന്‍ ആവശ്യപ്പെട്ട്  രാജാവിനെ നോക്കി.  വാക്കിനു വില നല്‍കുക വഴി സത്യം എന്നും ജയിക്കും എന്ന ആശയം ശക്തമായി പാലിച്ചിരുന്ന രാജാവിന് വീണ്ടും ഒന്നാലോചിക്കെണ്ട ആവശ്യം ഇല്ലായിരുന്നു.
സ്വന്തം ശിരസു കുനിച്ച മഹാ ബാലശാലിയെ പാതാളത്തിനു താഴെ വല്ലതും ഉണ്ടായിരുന്നെങ്കില്‍ അവിടേക്കും താഴ്ത്തുവാന്‍ തയ്യാറെടുത്തു വാമന വേഷം കെട്ടിയ മഹാ വിഷ്ണു തന്റെ അവതാര ലക്‌ഷ്യം നിറവേറ്റി.  പാതാളത്തില്‍ നിന്നും തന്റെ പ്രജകളെ കാണുവാന്‍ അനുവാദം ചോദിച്ച രാജാവിനു കിട്ടിയ അവസരം "ഓണം" എന്ന ആഘോഷം ആയി മാറി.

സവര്‍ണ്ണ സമൂഹത്തിന്റെ കുടില തന്ത്രങ്ങളില്‍ പെട്ട് കഷ്ടപ്പെടാതെ രാജാവിനെ ബലി നല്‍കിയ മഹാ വിഷ്ണു  ഇഹ - പര ലോകങ്ങളുടെ സന്തുലനം നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിച്ചതാവണം.   കാലാ കാലങ്ങളായി ഒന്നിനെ ചവിട്ടി മറ്റൊന്ന് വാണരുളിയ ലോകം ആണ് നമ്മുടേത്‌.

ആര്‍ത്തി മൂത്ത മനുഷ്യരുടെ കൂട്ടത്തില്‍ ഇങ്ങനെ ഒരു ഓര്‍മ്മ എപ്പോഴും  നന്മയുടെ നാമ്പുകള്‍ സൃഷ്ടിക്കും എന്ന് പ്രതീക്ഷിക്കാം.  കൃഷിയും, വിളവെടുപ്പും, കൊയ്ത്തും, മെതിയും, നാനാ വിധ വര്‍ണ്ണങ്ങളില്‍ തീര്‍ക്കുന്ന പൂക്കളങ്ങളും നല്‍കുന്ന സന്ദേശം സമാധാനത്തിന്റെയും സമൃധിയുടെയും തന്നെ!..   
കാ(കോ)ണം വിറ്റും ഓണം ഉണ്ണണം എന്ന് ശീലിപ്പിച്ച ബാല്യം. 
ഉള്ളവനും ഇല്ലാത്തവനും ഇടയിലെ അകലം കുറയുമെന്ന സ്വപ്നം.

നല്ല മനസ്സുകളിൽ എന്നും ഓണം.
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!!

Saturday, September 10, 2016

പതിനഞ്ചാം വര്‍ഷത്തിലേക്ക് -

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്
രണ്ടായിരത്തി ഒന്ന് സെപ്റ്റംബര്‍ പത്താം തിയതി,
യാത്രയ്ക്ക് ഒന്നിച്ച ഞങ്ങള്‍,
രണ്ടു കുട്ട്യോളും ആയി,
യാത്ര തുടരുന്നു,
വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക്
ചിത്രങ്ങള്‍ക്ക് ലിങ്കില്‍ ക്ലിക്കിയാല്‍ മതി...
http://ambipradeep.tripod.com/

15 years before, we joined together and started our journey on 10th September 2001;
blessed with two kids and enjoying the togetherness!
check the link http://ambipradeep.tripod.com/ to see a glimpse of the function for those who could not attend our wedding.

Gracious presence of our loved ones have made this anniversary day very special!

Sunday, August 14, 2016

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യം എൻറെ ജൻമാവകാശമാണ്.
(ശ്രീ. ലോകമാന്യ തിലക്)

മറ്റൊരാൾ നിർവചിക്കുന്ന അതിരുകൾക്കപ്പുറത്തേയ്ക്ക് ചിന്തിക്കാനും സഞ്ചരിക്കാനും സാധിക്കുന്നത് ഈ വിശ്വാസം കൊണ്ടാണ്.  സ്വാതന്ത്ര്യം അവകാശത്തിനുമപ്പുറം സമൂഹത്തിനോടുള്ള ബാധ്യത കൂടിയാണ്.
സ്വതന്ത്ര ഭാരതം നീണാൾ വാഴട്ടെ!  ആശംസകൾ..

Monday, June 27, 2016

ഹരി ജീവിക്കും, ഓർമ്മകളിലൂടെ....

ഇന്നത്തെ പ്രഭാതം നൽകിയ വിങ്ങുന്ന സത്യം.  പരാജിതൻ എന്ന് സ്വയം വിളിക്കുമ്പോഴും
ഇദ്ദേഹത്തിൻെറ സഹനശക്തിക്ക് മുന്നിൽ 
വിധി പോലും പരാജിതനായി എന്ന് 
വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ഹരി ജീവിക്കും, ഓർമ്മകളിലൂടെ....

Monday, June 6, 2016

ജീവിതം യാഥാര്‍ത്ഥമാക്കുന്ന മരണം.

ജീവിതം യാഥാര്‍ത്ഥമാക്കുന്ന മരണം.

വിദ്യാലയ / കലാലയ ജീവിതത്തില്‍ പല സമയങ്ങളിലെ
കൂട്ടുകെട്ടുകളും സാഹചര്യങ്ങളും
ഒരുപാടു വൈകൃതങ്ങള്‍ സൃഷ്ടിക്കുന്ന
ദുരവസ്ഥ എന്നും ഉണ്ടായിട്ടുണ്ട്.
വായനകള്‍ മനസിന്റെ സഞ്ചാരങ്ങളെ
ഏറെ നിയന്ത്രിക്കുന്നത്‌ കൊണ്ടു
പുസ്തകങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍
ശരിയായ ഉപദേശങ്ങള്‍ ലഭ്യമല്ലെങ്കില്‍
യുവ തലമുറ എത്തിപ്പെടുന്ന
മേഖല ഒരു പക്ഷെ ആര്‍മാദത്തിന്റെയും
ചില നിമിഷങ്ങളില്‍ ഉന്‍മാദത്തിന്റെയും
മാത്രമാവും.
അപ്രായോഗിക രാഷ്ട്രീയമായാലും
ക്രിയാത്മകവും സര്‍ഗ സൃഷ്ടികളുടെ മേളനമായാലും
സൌഹൃദങ്ങലുടെ  അവസ്ഥകള്‍
എല്ലാ പ്രവര്‍ത്തനങ്ങളിലും
പ്രതിഫലിക്കുന്നത് സാധാരണയാണ്.
യൌവന ചാപല്യങ്ങളില്‍ (ചപലത ബാല്യത്തില്‍ മാത്രമാണോ)
അഥവാ ധാര്‍ഷ്ട്യങ്ങളില്‍ നഷ്ടങ്ങള്‍ ഉണ്ടാവുന്നത്
സ്വയം സഹിക്കേണ്ടി വരുക ആരുടെയും ബാധ്യതയാവില്ല.
പോരുതാത്തവര്‍ ഭീരുത്വം ധരിച്ച
നപുംസകങ്ങള്‍ ആണെന്ന്‍ ആരോപിച്ച്
ലോകം മാറ്റി മരിക്കാന്‍ ശ്രമിക്കുന്ന
പുതു തലമുറ.
മാറ്റങ്ങള്‍ എന്നും നല്ലതിന് തന്നെയെങ്കിലും
അടിച്ചമര്‍ത്തലുകളെ എതിര്‍ക്കുന്ന ശീലം
ആദ്യമേ തല പോക്കുന്നത് കൊണ്ടു
എല്ലാത്തിനോടും വൈരുദ്ധ്യാത്മകമായി
പ്രതികരിക്കുവാന്‍ വെമ്പുന്ന മനസ്.
സ്വപ്‌നങ്ങള്‍ കാണാന്‍ കൊതിക്കുമ്പോള്‍
ദിവസേന കലുഷിതമായ
മനോവ്യാപാരങ്ങള്‍ വിവിധങ്ങളായ
നിറങ്ങളില്‍ നടന വിസ്മയങ്ങള്‍
ഉപചാരങ്ങളില്ലാതെ  തയ്യാറാക്കുന്നു.
നേതാവിന് വേണ്ടി സ്തുതി പാടുവാനോ
പിന്നണികള്‍ക്ക് വേണ്ടി സ്തുത്യര്‍ഹമായി
പ്രവര്‍ത്തിക്കുമ്പോഴും ലഭിക്കുന്ന പ്രതിഫലം
പ്രതീക്ഷിക്കാതിരുന്നാല്‍ അത്രയും നന്ന്.
അതിജീവനത്തിന്റെ സൂത്രവാക്യങ്ങള്‍
ഉപദേശിക്കാന്‍ ഇത് വരെയും
ഒരു സര്‍വകലാശാലകളും സാധ്യത
നല്‍കിയിട്ടില്ല.
പ്രകൊപിതരായ പുസ്തകപ്പുഴുക്കളെ നിര്‍മ്മിച്ച്‌
കലുഷിതമായ സമൂഹത്തിലേക്ക്
തുറന്നു വിടുന്ന വിദ്യാഭ്യാസ വ്യവസായം
എന്ത് സമാധാനം നല്‍കും ?

അഭ്യസിച്ച വിദ്യകള്‍ ബൌധിക വളര്‍ച്ച
നല്‍കിയോ എന്ന് നിശ്ചയമില്ലാതെ
പ്രായോഗിക പരിശീലനത്തിന്
സങ്കേതങ്ങള്‍ അന്വേഷിച്ചു
തളര്‍ന്നു കഴിയുമ്പോള്‍
ഉറങ്ങിക്കിടന്നിരുന്ന ചാപല്യവും ധാര്‍ഷ്ട്യവും
യുവത്വത്തിനെ വികല ചിന്തകളിലേക്ക്
വിരല്‍ ചൂണ്ടുന്നു.
മുന്നിലെ തടസ്സങ്ങളെയും വിഘ്നങ്ങളേയും
മറികടക്കാന്‍ ശ്രമിക്കാതെ
പഴയ ചിന്താഗതികള്‍ക്ക് പിന്നാലെ.
സമൂഹത്തിന്റെ ചൂഷണങ്ങളും
ബാധ്യതകലുടെ ഭാരവും താങ്ങാവുന്നതിലേറെ
ആവുമ്പോള്‍ ഉണ്ടാവുന്ന ദീനത.
വേറിട്ട് ചിന്തിക്കുന്ന സമയം
എല്ലാ ഒത്തുതീര്‍പ്പുകള്‍ക്കും അടിയറവു
പറഞ്ഞു കൊണ്ടു കീഴടങ്ങി ഒഴുക്കിനൊത്ത്
നീന്തുവാന്‍ തുടങ്ങുമ്പോള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാവുമോ ?

ജീവിതം ഒരു ഭീരു വിനെ പ്പോലെ
എല്ലാ വിട്ടുവീഴ്ച്ചകളോടെയും കീഴ്പെട്ടു
തീര്‍ക്കുവാന്‍ താല്‍പര്യമില്ലാതെ
ആത്മാഹുതി ചെയ്യുന്ന ധീരന്‍ !...

ഒടുവില്‍ ആ ജഡത്തിനു സമീപം ചുറ്റും നിന്നവരോ ?
ജനനം മുതല്‍ മരിക്കാന്‍ തീരുമാനിക്കുന്നതു വരെ
കണ്ടിരുന്ന സ്വപ്‌നങ്ങള്‍,
ജീവിതം തയ്യാറാക്കി വച്ചിരുന്ന കിരീടങ്ങള്‍,
പിന്തുടരാന്‍ വേണ്ടി എത്തിയിരുന്ന അണികള്‍,
ഒരു കൈ നീട്ടിയിരുന്നെങ്കില്‍ എത്തി പിടിക്കാമായിരുന്ന
അനേകം അവസരങ്ങള്‍...
ഇതെല്ലാം യഥാര്‍ത്ഥമാക്കുവാന്‍ വേണ്ടിയിരുന്ന
ശരീരവും മനസും വെറുമൊരു ജഡമായി
അതിനു ചുറ്റും മിഴിനീരുകള്‍ ആയി
കനവുകളും.  
 
ഇങ്ങനെ ആരാണ് ധൈര്യം പ്രകടമാക്കുന്നത് ?
ജീവിതത്തെ നേരിടുന്നവരോ ?
ഒഴുക്കിനൊപ്പം പോകുവാനും
മറികടക്കുവാനും തയ്യാറായവരോ ?

Wednesday, April 13, 2016

വിഷു ആശംസകൾ

കണ്ണുകളെ അടച്ചിരുന്ന അമ്മയുടെ കെെവിരലുകളുടെ ഇടയിലൂടെ 
കണി കാണാൻ ശ്രമിച്ച എന്റെ ബാല്യം.
തലേന്ന് രാത്രിയിൽ തങ്ങളുറങ്ങിയതിനു ശേഷം 
അമ്മ ഒരുക്കിയ വിഷുക്കണി.
എന്നാലും എന്തിനാണ് കണ്ണുകൾ മൂടുന്നത് 
എന്ന ചോദ്യത്തിന് മറുപടിയായി 
വെള്ളിരൂപാ കെെനീട്ടമായി വച്ചു തരുമ്പോൾ 
അച്ഛൻറെ കണ്ണുകളെ വായിച്ചു നോക്കാൻ ശ്രമിച്ചിരുന്നോ?
കുഞ്ഞുങ്ങൾക്ക് കെെനീട്ടം നൽകുമ്പോൾ 
ഇതോർത്തിട്ടാണോ എന്നറിയില്ല  
ഒരു തുള്ളി കണ്ണുനീർ തളം കെട്ടി നിന്നിരുന്നു. 
ശുഭ പ്രതീക്ഷകളോടെ 
എല്ലാവർക്കും വിഷു ആശംസകൾ!

Sunday, March 6, 2016

കലാഭവൻ മണി.

കലാഭവൻ മണി.
നാടൻ പാട്ടുകളെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ക്രിയാത്മകമായി പ്രവർത്തിച്ച കലാകാരൻ. 

മിമിക്രി രംഗത്തു നിന്നും വന്ന് ജന ഹൃദയങ്ങളിൽ ചേക്കേറിയ
മലയാള സിനിമയിലെ മണിമുഴക്കം നിലച്ചു.
ആദരാഞ്ജലികൾ!